അമിതവേഗത്തിലെത്തിയ വാഹനം സ്‌കൂട്ടറിലിടിച്ച് വിദ്യാർഥിനി മരിച്ചു

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ അമിതവേഗത്തിലെത്തിയ അജ്ഞാത വാഹനം സ്‌കൂട്ടിയിലിടിച്ച് വിദ്യാർഥിനി മരിച്ചു. ബലിയ ജില്ലയിലെ കുദി ഗ്രാമം സ്വദേശിനിയും ജിഎൽഎ സർവകലാശാലയിലെ ബിബിഎ മൂന്നാം വർഷ വിദ്യാർഥിനിയുമായ അങ്കിത തിവാരി (23) ആണ് മരിച്ചത്.
വൃന്ദാവനിലെ ഒമാക്‌സ് സിറ്റിയിൽ സഹോദരൻ അൻശുമാനൊപ്പം വാടകവീട്ടിൽ താമസിച്ചാണ് അങ്കിത പഠിച്ചിരുന്നത്. അൻശുമാനും ജിഎൽഎ സർവകലാശാലയിലെ വിദ്യാർഥിയാണ്.
ശനിയാഴ്ച രാവിലെ സ്‌കൂട്ടിയിൽ സർവകലാശാലയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അങ്കിതയുടെ പിന്നിലായി അൻശുമാൻ ഓട്ടോറിക്ഷയിൽ വരികയായിരുന്നു. ജെയ്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വളവിൽ എത്തിയപ്പോഴാണ് അമിതവേഗത്തിലെത്തിയ നിയന്ത്രണംവിട്ട വാഹനം അങ്കിതയുടെ സ്‌കൂട്ടിയിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ അങ്കിത റോഡിൽ വീഴുകയും തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. അപകടത്തിൽ അങ്കിതയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിക്കും പരിക്കേറ്റു. അൻശുമാൻ ഉടൻ തന്നെ അങ്കിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
അങ്കിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി ജെയ്ത് പൊലീസ് സ്റ്റേഷൻ ഇൻചാർജ് സോനു സിങ് അറിയിച്ചു. അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്തുന്നതിനായി സംഭവസ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. വാഹനവും ഡ്രൈവറെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.










0 comments