മാതാവിന്റെ വേർപാട് അറിയാതെ വാൽപ്പാറ അപകടത്തിൽ നിന്നും രക്ഷപ്പെട്ട മസ്‌നീൻ ആശുപത്രി വിട്ടു

വാൽപ്പാറയിലുണ്ടായ അപകടത്തില്‍ തകര്‍ന്ന വാഹനം
പെരിന്തൽമണ്ണ: വാൽപ്പാറയിലുണ്ടായ അതിഭീകരമായ വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരി മസ്‌നീൻ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. വയറ്റിലെ ആന്തരിക രക്തസ്രാവത്തെത്തുടർന്ന് നാല് ദിവസമായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ സർജിക്കൽ ഐ.സി.യു.വിൽ ചികിത്സയിലായിരുന്ന മസ്‌നീൻ പൂർണ്ണ ആരോഗ്യവതിയായാണ് മടങ്ങിയത്.
ചുരത്തിന്റെ പതിമൂന്നാം വളവിൽ നിന്നും ഒൻപതാം വളവിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ നിന്നും ഒരു ടാക്സി ഡ്രൈവറാണ് കുട്ടിയെ സാഹസികമായി പുറത്തെടുത്തത്. തുടർന്ന് പൊള്ളാച്ചിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി പിതാവ് അബ്ദുൾ ഹക്കീം പെരിന്തൽമണ്ണയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ ഈ ആശ്വാസത്തിനിടയിലും കടുത്ത നോവായി മാറുന്നത് സ്വന്തം മാതാവിന്റെ വേർപാട് മസ്‌നീൻ ഇനിയും അറിഞ്ഞിട്ടില്ല എന്നുള്ളതാണ്. അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ച അധ്യാപികയായ ഷക്കീലയുടെ മരണം കുട്ടിയെ അറിയിക്കാതിരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. നിലവിലെ സാഹചര്യത്തിൽ കുട്ടിക്ക് മാനസികാഘാതം ഏൽക്കാതിരിക്കാൻ ഏതാനും ദിവസത്തെ വിശ്രമത്തിന് ശേഷം മാത്രം ഈ വിവരം പങ്കുവെച്ചാൽ മതിയെന്നാണ് സൈക്കോളജിസ്റ്റുകളുടെ നിർദ്ദേശം.
പാങ്ങ് ജി.യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ മസ്‌നീൻ, താൻ പഠിച്ചു വളർന്ന പഴയ വിദ്യാലയത്തിലെ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പമുള്ള വിനോദയാത്രയ്ക്കിടയിലാണ് ഈ വലിയ ദുരന്തത്തെ അഭിമുഖീകരിച്ചത്.










0 comments