മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

മഞ്ഞുമ്മല്‍ ബോയ്സ് ചിത്രത്തിന്‍റെ പോസ്റ്റര്‍
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നിർമാതാക്കളിൽ ഒരാളായ ബാബു സാഹിറിന്റെ ആവശ്യമാണ് കോടതി തള്ളിയത്. നടൻ സൗബിൻ ഷാഹിറിന്റെ പിതാവാണ് ഹർജിക്കാരനായ ബാബു ഷാഹിർ. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നൂവെന്ന് നിരീക്ഷിച്ച കോടതി ഈ ഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് കെ വി. വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിർമാതാക്കളുടെ ആവശ്യം തള്ളിയത്.
സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നൽകിയില്ലെന്നാണ് പരാതിക്കാരനായ അരൂർ സ്വദേശി സിറാജ് ഹമീദിന്റെ പരാതി. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നാണ് പരാതി. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിർമാതാക്കൾ പണം കൈപ്പറ്റിയത്. ചിത്രത്തിന്റെ നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണാണ് പണം വാങ്ങിയത്.
ഏഴ് കോടി രൂപ മുടക്കിയിട്ടും ചിത്രം വൻ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണി ആന്റണി എന്നിവർക്കെതിരെയാണ് കേസ്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 150 കോടി രൂപയിലധികം ചിത്രം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുൾപ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. ആഗോള തലത്തിൽ 225 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.










0 comments