print edition അതൃപ്‌തി പരസ്യമാക്കി കാപ്പൻ; മന്ത്രിപദവിക്ക് തടയിട്ടത് ഘടകകക്ഷി നിലപാട്

മാണി സി കാപ്പൻ എംഎൽഎ
കോട്ടയം: മന്ത്രിസ്ഥാനം നിഷേധിച്ചതിൽ അതൃപ്‌തി പരസ്യമാക്കി മാണി സി കാപ്പൻ എംഎൽഎ. മന്ത്രിയാക്കാത്തതിൽ വിഷമമുണ്ടെന്നും ഘടകകക്ഷിയിലെതന്നെ ചിലരാണ് കാരണമെന്നും കാപ്പൻ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. ഭരണത്തിൽവന്നാൽ പാലായ്‌ക്ക് മന്ത്രി എന്ന വാഗ്‌ദാനം നൽകിയായിരുന്നു യുഡിഎഫ് പ്രചാരണം. വി ഡി സതീശനും രമേശ് ചെന്നിത്തലയും നേരിട്ടെത്തി നൽകിയ വാഗ്‌ദാനമാണ് ലംഘിക്കപ്പെട്ടത്.
ഘടകകക്ഷിയിൽപ്പെട്ട ചിലരുടെ നിർബന്ധങ്ങളും മന്ത്രിസ്ഥാനം കിട്ടാതിരിക്കാൻ കാരണമായി. അവർക്ക് കൂടുതൽ ഡിമാൻഡുണ്ടായിരുന്നു. ഒറ്റ എംഎൽഎ ഉള്ളവർക്ക് ഫുൾ ടേം കൊടുക്കുന്നു, ഞങ്ങളെ തഴഞ്ഞു എന്ന് ഘടകകക്ഷി നേതാവ് പറഞ്ഞിടത്തുനിന്നാണ് പ്രശ്‌നം തുടങ്ങിയത്. തക്കം നോക്കിനിന്ന കോൺഗ്രസിന് ഇതുവഴി ഒരു മന്ത്രിയെക്കൂടി കിട്ടി. കോൺഗ്രസിലെ ചില മന്ത്രിമാർക്കും ടേം വ്യവസ്ഥയിലാണ് മന്ത്രിസ്ഥാനം കൊടുത്തിരിക്കുന്നത്– കാപ്പൻ പറഞ്ഞു.
ഒരു എംഎൽഎ മാത്രമുള്ള പാർടിക്ക് മന്ത്രിസ്ഥാനം നൽകുമ്പോൾ തങ്ങൾക്ക് രണ്ട് മന്ത്രിമാരെ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) ആവശ്യമുന്നയിച്ചിരുന്നു. മന്ത്രിസ്ഥാനം ആദ്യ രണ്ടരവർഷം അനൂപ് ജേക്കബിനും അടുത്ത രണ്ടര വർഷം മാണി സി കാപ്പനും എന്നതായിരുന്നു കോൺഗ്രസ് മുന്നോട്ടുവച്ച നിർദേശം. ആദ്യ രണ്ടര വർഷം തനിക്ക് മന്ത്രിതുല്യമായ പദവി വേണമെന്ന് കാപ്പൻ ആവശ്യപ്പെട്ടെങ്കിലും ഇതും അംഗീകരിച്ചുകൊടുക്കാൻ കോൺഗ്രസ് തയ്യാറായില്ല.










0 comments