ഫ്രൈഡ്റൈസല്ല ഫൈറ്റ്റൈസ് ! 'ചിക്കന്‍റെ അളവ് കുറഞ്ഞു'; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

AI പ്രതീകാത്മക ചിത്രം
ആലപ്പുഴ: ഹരിപ്പാട് നഗരത്തിലെ ഹോട്ടലിൽ യുവാവിന്റെ പരാക്രമം. ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ കഷണങ്ങൾ കുറവാണെന്ന് ആരോപിച്ച് യുവാവ് ഹോട്ടൽ അടിച്ചുതകർത്തു. ഹരിപ്പാട് പ്രവർത്തിക്കുന്ന 'ചിക്കാഗോ' ഹോട്ടലിലാണ് സംഭവം നടന്നത്. ഓർഡർ ചെയ്ത ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ പോര എന്നതായിരുന്നു യുവാവിന്റെ പരാതി. ഇതേച്ചൊല്ലി ജീവനക്കാരുമായി തർക്കമുണ്ടാവുകയും അത് അക്രമത്തിൽ കലാശിക്കുകയും ചെയ്തു.
കമ്പ്യൂട്ടർ സെറ്റിന് പുറമെ ഭക്ഷണശാലയിലെ മറ്റ് സാമഗ്രികൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഹോട്ടലിലെ കമ്പ്യൂട്ടർ, ബില്ലിംഗ് മെഷീൻ, മറ്റ് ഇലക്ട്രോണിക് സാമഗ്രികൾ എന്നിവ യുവാവ് അടിച്ചുതകർത്തു. ആറാട്ടുപുഴ സ്വദേശി സുധീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ.
സംഭവത്തിൽ ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഒരു ചെറിയ പരാതിയുടെ പേരിൽ ഉപകരണങ്ങൾ നശിപ്പിച്ച യുവാവിനെ കണ്ടെത്താനാണ് പോലീസ് ശ്രമം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഹോട്ടലിലെത്തിയ യുവാവ് ചിക്കൻ ഫ്രൈഡ് റൈസ് ഓർഡർ ചെയ്തിരുന്നു. എന്നാൽ വിളമ്പിയ ഭക്ഷണത്തിൽ ചിക്കൻ കഷണങ്ങൾ കുറവാണെന്ന് ആരോപിച്ച് ഇയാൾ ജീവനക്കാരുമായി തർക്കത്തിലായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ യുവാവ് കൗണ്ടറിലിരുന്ന കമ്പ്യൂട്ടർ മോണിറ്റർ, കീബോർഡ്, ബില്ലിംഗ് മെഷീൻ എന്നിവ അടിച്ചുതകർക്കുകയായിരുന്നു.









0 comments