ഉക്രെയ്നിൽ കപ്പലിന് നേരെ റഷ്യൻ മിസൈൽ ആക്രമണം; മലയാളി നാവികൻ കൊല്ലപ്പെട്ടു

തിരുവനന്തപുരം/ഒഡേസ: ഉക്രെയ്നിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളി നാവികൻ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. ആക്രമണത്തിൽ പത്ത് നാവികർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളരിക്കുണ്ട് വാലിപ്ലാക്കലിലെ ജോയൻ-സാലി ദമ്പതികളുടെ ഏകമകനാണ് അഖിൽ. ഗിനിയ-ബിസാവു പതാകയേന്തി സർവീസ് നടത്തുന്ന 'ഗോൾഡൻ ലിയോ' എന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
ധാന്യവുമായി പോവുകയായിരുന്ന കപ്പലിന്റെ സൂപ്പർ സ്ട്രക്ചറിന് നേരെ റഷ്യൻ സേന മൂന്ന് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിടുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായി. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായാണ് ഉക്രെയ്നിൽ അധികൃതർ അറിയിച്ചത്.
കപ്പലിലുണ്ടായിരുന്നവരിൽ ഇന്ത്യൻ, സിറിയൻ പൗരന്മാരും ഉൾപ്പെടുന്നു. എട്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ അഖിൽ ജോയനും ഉൾപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹം ഉറപ്പിച്ച ശേഷം ഒരു മാസം മുമ്പാണ് അഖിൽ ജോലിയിൽ തിരികെ പ്രവേശിച്ചത്.
സംഭവത്തെ അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന് നേരെയുള്ള ഭീഷണിയായും യുദ്ധക്കുറ്റമായും ഉക്രെയ്ൻ അധികൃതർ വിശേഷിപ്പിച്ചു. അക്രമരഹിതമായ സിവിലിയൻ കപ്പലിന് നേരെയാണ് റഷ്യ ബോധപൂർവ്വം ആക്രമണം നടത്തിയതെന്ന് ഉക്രെയ്ൻ നാവികസേന വ്യക്തമാക്കി.










0 comments