മലയാള സിനിമയ്ക്ക് സർക്കാരിന്റെ നല്ല സഹകരണം ലഭിക്കുന്നു: മോഹൻലാൽ

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാകാലത്തും നല്ല സഹകരണമാണ് ഉണ്ടായിട്ടുള്ളതെന്നും അതിന്റെ ഭാഗമാണ് സിനിമ വ്യവസായത്തെ മികച്ചതാക്കാൻ വേണ്ടി സംഘടിപ്പിക്കുന്ന കോൺക്ലേവെന്നും നടൻ മോഹൻലാൽ. സംസ്ഥാനസർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള ദ്വിദിന കോൺക്ലേവിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള ചലച്ചിത്ര മേഖലയുടെ ഭൂതം, വർത്തമാനം, ഭാവി എന്നിവ അപഗ്രഥിച്ച് കൊണ്ട് തയ്യാറാക്കുന്ന നയം ചലച്ചിത്ര മേഖലയ്ക്ക് പുതിയ ദിശാബോധം നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ചലച്ചിത്ര നയം രൂപീകരിക്കാൻ തയ്യാറായ സാംസ്‌കാരിക വകുപ്പിനെയും അതിന് നേതൃത്വം നൽകുന്ന സർക്കാരിനെയും മന്ത്രി സജിചെറിയാനെയും മോഹൻലാൽ അഭിനന്ദിച്ചു. മലയാള സിനിമ എപ്പോഴും മാതൃകയാണെന്നും മലയാള സിനിമ കോൺക്ലേവും മാതൃകയാവുമെന്നും സുഹാസിനി വ്യക്തമാക്കി.
600 പ്രതിനിധികളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. ജർമനി, ഇംഗ്ലണ്ട്, പോളണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ചലച്ചിത്ര പ്രവർത്തകരുമെത്തി. സിനിമാനയ രൂപീകരണ സമിതിയുടെ ചെയർമാനായിരുന്ന ഷാജി എൻ കരുൺ തയ്യാറാക്കിയിരുന്ന കരട് റിപ്പോർട്ട് കോൺക്ലേവിൽ അവതരിപ്പിക്കും. വിവിധ വിഷയങ്ങളിൽ പാനൽ ചർച്ച നടത്തും. ആദ്യദിനം അഞ്ചും രണ്ടാംദിനത്തിൽ നാലും പാനൽ ചർച്ചകൾ നടക്കും. രണ്ടുദിവസവും വൈകിട്ട് ഓപ്പൺഫോറമുണ്ടാകും.
ചർച്ചയിൽ ഉയരുന്ന ആശയങ്ങൾകൂടി പരിഗണിച്ച് സിനിമാ നയത്തിന് അന്തിമരൂപം നൽകും. ഞായർ വൈകിട്ട് സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആറുമാസത്തിനകം സർക്കാർ നയം പ്രഖ്യാപിക്കും. ചർച്ചകളുടെ അടിസ്ഥാനത്തിൽ സിനിമാനയം രൂപീകരിക്കുന്ന ആദ്യസംസ്ഥാനമാണ് കേരളം









0 comments