മന്തിയിൽ മൃഗക്കൊഴുപ്പ് ചേർത്ത് വിൽപ്പന; തിരൂരങ്ങാടിയിൽ വിവിധ ഹോട്ടലുകളിൽ റെയ്ഡ്

Photo Credit:Social Media
മലപ്പുറം: തിരുരങ്ങാടിയിൽ നഗരസഭാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ നിരവധി ഹോട്ടലുകളില്‍ ചിക്കന്‍ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് മൃഗക്കൊഴുപ്പുകള്‍ ചേര്‍ത്ത് പാചകം ചെയ്ത് വില്‍പ്പന നടത്തുന്നതായി കണ്ടെത്തി.
പ്രത്യേക ചേരുവകള്‍ രുചിക്കും തിക്ക്നെസിനും വേണ്ടി ചേര്‍ക്കുന്നുണ്ടെങ്കില്‍ ഉപഭോക്താക്കളെ അത് അറിയികാനായി ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന നിയമം നിലവിലുള്ളപ്പോഴാണ് ഇത് ലംഘിച്ച് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ മന്തിയിൽ മൃഗക്കൊഴുപ്പ് ചേര്‍ത്ത് തയ്യാറാക്കുന്നതായി കണ്ടെത്തിയത്.
നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകള്‍,മീന്‍ മാര്‍ക്കറ്റുകള്‍,കൂള്‍ബാറുകള്‍,ബേക്കറികള്‍ എന്നിവിടങ്ങളില്‍ സ്‌ക്വാഡ് വ്യാപകമായ പരിശോധന നടത്തി. താലൂക്ക് ഓഫീസിന്റെ കാന്റീനില്‍ നടത്തിയ പരിശോധനയില്‍ സ്റ്റാളുകളില്‍ നിന്ന് കൊണ്ടുവന്ന ചിക്കനില്‍ നിന്ന് രക്തം കഴുകിക്കളയാതെ നേരിട്ട് മസാല പുരട്ടി വെച്ചതായി കണ്ടെത്തി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കാന്റീന്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും നോട്ടീസ് നല്‍കുകയും ചെയ്തു.
നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് റോഡിലെ ഒരു സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തു.ബ്ലോക്ക് ഓഫീസ് കാന്റീന്‍,താലൂക്ക് ആശുപത്രിയുടെ കാന്റീന്‍ തുടങ്ങിയ ഇടങ്ങളിൽ നിന്ന് പഴകിയതും തലേദിവസം പാചകം ചെയ്തതുമായ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നഗരസഭ നല്‍കിയിട്ടുണ്ട്.










0 comments