ജലഗതാഗതം കുതിക്കും; കൊച്ചിയിലെ കനാൽ നവീകരണത്തിന് ബൃഹത് പദ്ധതി

Photo: FB/P Rajeev
കൊച്ചി: കൊച്ചി നഗരത്തിലെ കനാലുകൾ നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ പരിപാടിയും ശിൽപ്പശാലയും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 3716 കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടേയും പൊതുജനങ്ങളുടേയും ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാനാണ് ബോധവൽക്കരണ പരിപാടിയും ശിൽപ്പശാലയും സംഘടിപ്പിച്ചത്.
ബോധവൽക്കരണ പരിപാടിയും ശിൽപ്പശാലയും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു | Photo: FB/P Rajeev
ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം എന്ന പദ്ധതി കിഫ്ബി ധനസഹായത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കേരള വാട്ടർ അതോറിറ്റിയും സംയുക്തമായാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൊച്ചിയിലെ ആറു കനാലുകൾ ആഴം കൂട്ടി സൗന്ദര്യവൽക്കരിക്കും. പേരണ്ടൂർ, ചിലവന്നൂർ, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാർക്കറ്റ് കനാൽ എന്നീ ആറ് കനാലുകളും ആഴവും വീതിയും കൂട്ടി ഇരുവശത്തും നടപ്പാതകൾ നിർമിച്ച് മനോഹരമാക്കും. ഇതിൽ ഇടപ്പള്ളി, ചിലവന്നൂർ കനാലുകളിലൂടെ ബോട്ട് സർവ്വീസ് ആരംഭിക്കും.
അഴുക്കുചാൽ ശൃംഖലയ്ക്കും സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റുകൾക്കും സാനിറ്റേഷൻ സൗകര്യങ്ങൾക്കും ഖരമാലിന്യം കൈകാര്യം ചെയ്യുന്നതിനും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. ഈ ആശയം യാഥാർത്ഥ്യമാകുന്നതിലൂടെ വിദേശ രാജ്യങ്ങളിലേതുപോലെ കരയിലൂടെയുള്ള ഗതാഗത സൗകര്യങ്ങൾക്ക് സമാന്തരമായിത്തന്നെ ജലഗതാഗതം ഉപയോഗിക്കാനുള്ള അവസരം നമുക്കുണ്ടാകുമെന്ന് മന്ത്രി രാജീവ് പറഞ്ഞു. ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം കൊച്ചി നഗരത്തിലെ നിരന്തരമുണ്ടാകാറുള്ള വെള്ളപ്പൊക്കത്തിനും പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.










0 comments