സ്ഥാനാര്‍ഥിക്കുവേണ്ടി ഡിസിസി നേതൃത്വത്തിന് ലക്ഷങ്ങൾ നൽകിയതിന് പിന്നില്‍ മറ്റു ചിലര്‍
print edition ഇന്നലെ വന്നവർക്ക് സീറ്റ് കൊടുക്കുന്നുവെന്ന് മഹിളാ കോൺഗ്രസ്

പാലക്കാട്
പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാർഡിൽ തനിക്ക് ഉറപ്പിച്ച സീറ്റ് ഡിസിസി നേതൃത്വം 10 ലക്ഷം രൂപ വാങ്ങി മറ്റൊരാൾക്ക് നൽകിയെന്ന് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രീജ സുരേഷ്. തന്റെ പേര് ഒഴിവാക്കി ഇന്നലെവന്നവർക്ക് സീറ്റ് കൊടുത്തെന്നും അവർ ആരോപിച്ചു.
‘22 വർഷമായി കോൺഗ്രസിനുവേണ്ടി പണിയെടുക്കുന്നു. വാർഡിൽ 150 പുതിയ വോട്ടർമാരെ ചേർത്തു. കെപിസിസി അംഗം നന്ദപാലൻ പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്‌തത്. കോർകമ്മിറ്റി കൂടി സ്ഥാനാർഥി ലിസ്റ്റിൽ എന്റെ പേര് മാത്രമാണ് ഡിസിസിക്ക് അയച്ചത്. അവസാന നിമിഷം അട്ടിമറി നടന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ല’–പ്രീജ പറഞ്ഞു.
കൊടുന്തിരപ്പുള്ളിയിൽ അവസാന നിമിഷമാണ് പ്രീജയെ മാറ്റി ലത മണിയെ സ്ഥാനാർഥിയാക്കിയത്. മൂന്നുവർഷം മുന്പാണിവർ കോൺഗ്രസിലെത്തിയത്.
ആറുമാസംമുന്പ് മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കി. ഇപ്പോൾ സ്ഥാനാർഥിയുമാക്കി. ഇവർക്കുവേണ്ടി ഡിസിസി നേതൃത്വത്തിന് ലക്ഷങ്ങൾ നൽകിയത് ആരാണെന്ന സംശയം എല്ലാവർക്കുമുണ്ട്. എന്ത് താൽപ്പര്യത്തിലാണ് ഡിസിസി പ്രസിഡന്റും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഉൾപ്പെടെയുള്ളവർ സ്ഥാനാർഥിക്കായി രംഗത്തുവന്നതെന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ വ്യക്തത വരുമെന്നും പ്രീജ സുരേഷ് പറഞ്ഞു.










0 comments