വട്ടപ്പാറ അജിത്ത് മരണം; മകനുമായി സംഘർഷമുണ്ടായി എന്ന് മഹിളാ കോൺഗ്രസ് നേതാവ് കൂടിയായ ഭാര്യ ബീന

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ബീനയ്‌ക്കെതിരെ രംഗത്ത് വന്ന ഭർത്താവ് അജിത്ത് കുമാറിന്റെ മരണത്തിൽ ദുരൂഹത. തദ്ദേശതെരഞ്ഞെടുപ്പിൽ ബീനയ്ക്ക് സീറ്റ് കൊടുക്കരുതെന്നും കൊടുത്താൽ താൻ ബീനയ്‌ക്കെതിരെ രംഗത്ത് വരുമെന്നും അജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
വട്ടപ്പാറ വെട്ടിനാട് സ്വദേശിയായ അജിത്ത് ദീപാവലിയുടെ തലേന്നാണ് മരിച്ചത്. അജിത്ത് ഒരു ഗുളിക കഴിച്ചാണ് മരിച്ചത് എന്നായിരുന്നു ബീനയുടെയും മകന്റെയും മൊഴി. പിന്നീട് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്കടിയേറ്റതാണ് മരണകാരണം എന്ന് വ്യക്തമായി. ഇതോടെ അജിത്ത് തല ഭിത്തിയിൽ ഇടിച്ചാണ് മരിച്ചത് എന്ന് ബീന മൊഴി മാറ്റി പറയുകയായിരുന്നു.
മരണം സംഭവിച്ച് ദിവസങ്ങൾക്കുള്ളിൽ ബീന വീട് പെയിന്റ് അടിച്ചതും സംശയങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ മരണത്തിന് മുൻപ് അജിത്തും മകനുമായി സംഘർഷമുണ്ടായെന്നും മകൻ വിനായക് ശങ്കർ പൊലീസിന് മൊഴി നൽകിയിരുന്നു.
അച്ഛൻ മദ്യപിക്കാൻ പോകാൻ വേണ്ടി താക്കോൽ ചോദിച്ചപ്പോൾ അത് കൊടുത്തില്ലെന്നും തുടർന്നുണ്ടായ സംഘർഷത്തിൽ തന്നെ ടോർച്ചുകൊണ്ട് മർദിക്കാൻ ശ്രമിച്ചപ്പോൾ വടിയെടുത്ത് തിരിച്ചടിച്ചു എന്നുമാണ് വിനായകിന്റെ മൊഴി.
അജിത്ത് ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുവെന്നും പിന്നീട് ഡിലീറ്റ് ചെയ്തുവെന്നുമാണ് വിനായക് പറഞ്ഞത്. എന്നാൽ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് അജിത്തിന്റെ അച്ഛനും അമ്മയും പറഞ്ഞത്.
മരണം സംഭവിച്ചുടനെ വീട് പെയിന്റ് അടിച്ചതിലെ ദുരൂഹതയും പൊലീസ് അന്വേഷിച്ച് വരികയാണ്. വീട് പെയിന്റ് അടിച്ചിട്ടില്ലെന്നും വൃത്തിയാക്കി പൂട്ടി ഇടുകയും മാത്രമാണ് ചെയ്തതെന്നാണ് ബീനയുടെ വാദം.
വീട് പെയിന്റ് ചെയ്തിരുന്നു എന്ന് പെയിന്റിങ് തൊഴിലാളി സ്ഥിരീകരിച്ചിട്ടുണ്ട്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് മഹിളാ കോൺഗ്രസ് നേതാവ് ബീന. വെമ്പായം പഞ്ചായത്തിലെ കണക്കോട് വാർഡിൽ നിന്ന് ബീന മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.










0 comments