സ്ത്രീകളെ വഞ്ചിച്ച ബജറ്റ്: മഹിളാ അസോസിയേഷൻ

തിരുവനന്തപുരം
: സ്ത്രീകളുടെ വോട്ടുകൂടി വാങ്ങി അധികാരത്തിലേറിയ യുഡിഎഫ് സർക്കാർ സ്ത്രീകളെ വഞ്ചിക്കുന്ന ബജറ്റാണിതെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അ സോസിയേഷൻ.
യുഡിഎഫ് സർക്കാരിന്റെ വഞ്ചനയിൽ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു. 10 വർഷത്തിനിടെ സ്ത്രീകൾക്ക് ഉപകാരമായ ഒട്ടേറെ പദ്ധതികൾ എൽഡിഎഫ് സർക്കാർ നടപ്പാക്കി. സ്ത്രീകളുടെ അധ്വാനത്തെ മാനിച്ചാണ് സ്‌ത്രീ സുരക്ഷാ പദ്ധതി കൊണ്ടുവന്നത്. 20 ലക്ഷത്തോളം ഗുണഭോക്താക്കളുള്ള പദ്ധതിയെക്കുറിച്ച് ബജറ്റിൽ പരാമർശമേയില്ല.
തൊഴിലന്വേഷകരായ അഭ്യസ്തവിദ്യർക്കായി ആവിഷ്കരിച്ച ‘കണക്ട് ടു വർക്ക്', ‘എല്ലാവർക്കും പാർപ്പിടം’ എന്ന വീക്ഷണത്തിന്റെ ഭാഗമായി എൽഡിഎഫ് നടപ്പാക്കിയ ലൈഫ് മിഷൻ എന്നിവ സംബന്ധിച്ചും പരാമർശമില്ല.
ആശമാരുടെ ശമ്പളം 21,000 രൂപയാക്കും, ക്ഷേമ പെൻഷൻ വർധന, കോളേജ് വിദ്യാർഥിനികൾക്ക് മാസം 1000 രൂപ എന്നിവയും പാഴ്‌വാക്കായി. സ്ത്രീകളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികളില്ലെന്ന് മാത്രമല്ല 10 വർഷം എൽഡിഎഫ് സർക്കാർ വിജയകരമായി നടത്തിയവപോലും അട്ടിമറിക്കുന്ന ബജറ്റാണിതെന്ന് പ്രസിഡന്റ് കെ എസ് സലീഖയും സെക്രട്ടറി സി എസ് സുജാതയും പറഞ്ഞു.










0 comments