print edition തൊഴിലുറപ്പ് ഇനിയില്ല: രാജ്യവ്യാപക പ്രക്ഷോഭം

ന്യൂഡൽഹി : ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് മോദി സർക്കാർ കൊണ്ടുവന്ന വിബി ജിആർഎഎംജി നിയമം അടിച്ചേൽപ്പിക്കുന്നതിനെതിരെ ബുധനാഴ്‌ച മുതൽ രാജ്യവ്യാപക പ്രക്ഷോഭം. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയനും ഗ്രാമീണ തൊഴിലാളി സംഘടനകളുടെ സംയുക്തവേദിയും നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിന് സിഐടിയു പിന്തുണ പ്രഖ്യാപിച്ചു. 125 തൊഴിൽദിനമെന്ന പൊള്ളയായ വാഗ്‌ദാനം നൽകി ‘ആവശ്യത്തിന് അനുസരിച്ച് തൊഴിൽ’ എന്ന സംവിധാനം നടപ്പാക്കാനാണ് കേന്ദ്രനീക്കം. നിലവില്‍ ലഭ്യമാകുന്ന തൊഴില്‍ദിനങ്ങള്‍ ഇനി തൊഴിലാളികള്‍ക്ക് ലഭിക്കില്ല. ഇതിന് അനുയോജ്യമായ വ്യവസ്ഥ ഉൾപ്പെടുത്തി നിയമം കൊണ്ടുവരാന്‍ ചട്ടങ്ങളുടെ കരട് മേയ് 22ന് പുറപ്പെടുവിച്ചിരുന്നു.
ചട്ടങ്ങളിൽ കാതലായ ഭേദഗതികൾ ആവശ്യപ്പെട്ട് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ഗ്രാമവികസന മന്ത്രാലയത്തിന് നിവേദനം നൽകി. പദ്ധതിച്ചെലവിന്റെ ഭാരം മുഴുവൻ സംസ്ഥാനങ്ങളുടെ ചുമലിലിട്ട് നിയന്ത്രണം കേന്ദ്രസർക്കാരിനാക്കുന്ന വ്യവസ്ഥയാണുള്ളത്. പദ്ധതി സംബന്ധിച്ച് നിർണായക തീരുമാനങ്ങളെടുക്കേണ്ട കമ്മിറ്റിയിൽനിന്ന് കർഷകത്തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും പഞ്ചായത്തുകളെയും ജനപ്രതിനിധികളെയും ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും നിവേദനത്തിൽ പറഞ്ഞു.











0 comments