മഡിവാള പീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി ഹൈനസ് അറസ്റ്റിൽ

തിരുവനന്തപുരം: ബംഗളൂരുവിലെ മഡിവാളയിൽ 20 കാരകിയായ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി ഹൈനസ് അറസ്റ്റിൽ. കേരളത്തിൽ നിന്നാണ് പ്രതിയെ ബംഗളൂരു പൊലീസ് പിടികൂടിയത്. എന്നാൽ കേരളത്തിൽ എവിടെനിന്നാണ് പ്രതിയെ പിടികൂടിയതെന്ന് കർണാടക പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വയനാട്ടിൽ നിന്നാണ് പിടികൂടിയതെന്നാണ് സൂചന. 48 മണിക്കൂറിനകം പ്രതിയെ പിടികൂടണം എന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ കർശന നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ഹൈനസിനെ ബംഗളൂരുവിൽ എത്തിച്ചതായാണ് വിവരം.
അതേസമയം, പരാതി നൽകാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ മഡിവാള എസ്ഐക്കെതിരെ നടപടിയെടുത്തു. എസ്ഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റിനിർത്തി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് മഡിവാള സ്റ്റേഷനിൽ നിന്നും ആടുഗോഡി സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
മെയ് 12 ന് സുഹൃത്തുക്കളുടെ താമസ സ്ഥലത്തുവെച്ചാണ് പെൺകുട്ടി അതിക്രമത്തിന് ഇരയായത്. പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട് ടൈം ജോലി ചെയ്തിരുന്നു. ശരീര സുഖമില്ലാതെ താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെൺകുട്ടി. ഈ സമയം കയറി വന്ന ഹൈനസ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കൾ പുറത്തുപോയ സമയത്തായിരുന്നു ഹൈനസിന്റെ ക്രൂരത.
അടുത്ത ദിവസം തന്നെ പെൺകുട്ടി മഡിവാള പൊലീസ് സ്റ്റേഷനിൽ എത്തുകയും പരാതി നൽകുകയും ചെയ്തു. എന്നാൽ ആദ്യം പൊലീസ് പരാതി സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെന്ന് പെൺകുട്ടി ആരോപിച്ചു. പരാതി നൽകാതിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും അപമാനിച്ചാണ് വിട്ടതെന്നും ഇവർ വ്യക്തമാക്കിയിരുന്നു.










0 comments