print edition ജാതിവിവേചനത്തെ എതിർക്കണം : എം വി ഗോവിന്ദൻ

തിരുവനന്തപുരം
കേരള സർവകലാശാലയിലുയർന്ന ജാതിവിവേചനത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിഎച്ച്‌ഡി വിദ്യാർഥിയായ വിപിൻ വിജയന് ഡീനിനിന്റെ ഭാഗത്തുനിന്നുണ്ടായ അധിക്ഷേപത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുരോഗമനകേരളത്തെ ഏറ്റവും പിന്നിലേക്ക് കൊണ്ടുവരാനുള്ള ആശയമാണ് സംഘപരിവാറിന്റേത്. നവോത്ഥാന പ്രസ്ഥാനങ്ങൾ ജാതീയതയ്‌ക്കെതിരെ രൂപപ്പെടുത്തിയ മുന്നേറ്റത്തെ ചാതുർവർണ്യവ്യവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് ശ്രമം. നമ്മുടെ അടിവേരുകൾ കണ്ടെത്താൻ ശ്രമിക്കണമെന്നാണ് ഒരു ബിജെപി നേതാവ് പ്രസംഗിച്ചത്. അവർ പറയുന്നത് സനാതന ധർമമെന്ന അടിവേരാണ്. ഇതിന് വേരോട്ടമുണ്ടാക്കാണ് സർവകലാശാലകളെ സംഘപരിവാർ ഉപയോഗിക്കുന്നത്. അതിന്റെ ഭാഗമാണ് ജാതിവിവേചനം. ഇതിനെതിരായി മാധ്യമങ്ങൾക്കുപോലും ശക്തമായി പ്രതികരിക്കാനാകുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്നതിനാൽ പുതിയ ഭരണസമിതി ഉടൻ നിലവിൽവരും. പ്രസിഡന്റിനെയും സർക്കാർ പ്രഖ്യാപിക്കും. നിലവിലുള്ള പ്രസിഡന്റിനെക്കുറിച്ച് നല്ല അഭിപ്രായമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.









0 comments