print edition കനുഗോലുവിന്റെ നുണയും യുഡിഎഫിനെ രക്ഷിക്കില്ല : എം വി ഗോവിന്ദൻ

കോഴിക്കോട്
കള്ളപ്രചാരണം എത്ര നടത്തിയാലും യുഡിഎഫ് അധികാരത്തിലെത്തില്ലെന്നും കോൺഗ്രസിനുവേണ്ടി കനുഗോലു നടത്തിയ സർവേയിൽപോലും ഇത് വ്യക്തമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫിന്റെ നുണക്കോട്ടകൾക്ക് എൽഡിഎഫ് എംഎൽഎമാരുടെ ജനപ്രീതി തകർക്കാനായിട്ടില്ല. ഭൂരിപക്ഷം എംഎൽഎമാരും ജയിക്കുമെന്നാണ് സർവേയെ ഉദ്ധരിച്ച് ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്‌തത്. ജനകീയ ഇടപെടലിന്റെയും വികസന മുന്നേറ്റത്തിന്റെയും പത്ത് വർഷമാണ് കടന്നുപോയത്. എൽഡിഎഫിന്റെ വികസന കാഴ്‌ചപ്പാട് ഫലപ്രദമായി പ്രയോഗിക്കാൻ എംഎൽഎമാർക്ക് സാധിച്ചു. അത് യുഡിഎഫിനെ അലോസരപ്പെടുത്തുകയാണ്.
വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവിന്റെ ജാഥ തയ്യാറാകുന്നില്ല. വർഗീയ കൂട്ടുകെട്ടിലാണ് പ്രതിപക്ഷ പ്രതീക്ഷ. മറ്റത്തൂരടക്കം പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ്–ബിജെപി സഖ്യം തുടരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റിന് വർഗീയ നിലപാടില്ലെന്ന് പ്രതിപക്ഷ നേതാവ് സർടിഫിക്കറ്റ് നൽകി. ഇതിനൊപ്പമാണോ ഹൈക്കമാൻഡെന്ന് വ്യക്തമാക്കണം. സതീശന്റെ നിലപാടിനെ കെ സി വേണുഗോപാലും അനുകൂലിക്കുകയാണ്. ആരോഗ്യകരമായ ഏത് വിമർശവും ഉൾക്കൊള്ളാൻ ഒരുക്കമാണ്. കവി സച്ചിദാനന്ദൻ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സർക്കാർ തുടരേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എൽഡിഎഫ് സർക്കാർ തുടരേണ്ടത് നാടിന്റെ ആവശ്യമാണ്. അപാകതകളുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടുപോകും–എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.










0 comments