'പാചകവാതക ക്ഷാമം; സുരേഷ് ഗോപിയുടേത് ബാലിശമായ മറുപടി'

തിരുവനന്തപുരം: പാചകവാതക ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേത് ബാലിശമായ മറുപടിയാണെന്ന് മന്ത്രി ജി ആർ അനിൽ. കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം വകുപ്പിന്റെ സഹമന്ത്രി ആയതിനാലാണ് പാചകവാത ക്ഷാമത്തെതുടർന്നുള്ള കേരളത്തിന്റെ പൊതു ചിത്രവും ജനങ്ങൾ അനുഭവിക്കുന്ന ദുരിതവും അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ടെത്തി അറിയിച്ചത്.
മലയാളികളുടെ അവസ്ഥ താൻ പറയാതെ തന്നെ അറിയേണ്ട ആളാണ് അദ്ദേഹം. കേരളത്തിനുള്ള പാചക വാതകത്തിന്റെ അലോട്ട്മെന്റിൽ കുറച്ചുകൂടി വർധനവ് വരുത്താൻ ഇടപെടണമെന്നാവശ്യപ്പെട്ടാണ് വീട്ടിൽ പോയത്. എന്നാൽ കേരളത്തിനുവേണ്ടി പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. രാജ്യത്തൊട്ടാകെയുള്ള അവസ്ഥയ്ക്കനുസൃതമായ അനുകൂല തീരുമാനം എടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ഇതിനപ്പുറം കേന്ദ്രത്തിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞതിന് അർഥമെന്നും മന്ത്രി ജി ആർ അനിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു പ്രശ്നവും രാജ്യത്ത് ഇല്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. അതാണോ യാഥാർത്ഥ്യമെന്നും കേരളത്തിന്റെ അലോട്ട്മെന്റ് 21 ആയി വർധിപ്പിച്ചില്ലല്ലോ പിന്നെ എങ്ങനെയാണ് പ്രശ്നം പരിഹരിച്ചതെന്നും മന്ത്രി ചോദിച്ചു. കേരളത്തിലെ ചിത്രം വിഭിന്നമാണ്. പാചക വാതക ക്ഷാമം നിത്യജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ഇവിടുത്തെ പ്രശ്നങ്ങൾ കണ്ണ് തുറന്ന് കാണാൻ കേന്ദ്രത്തിലെ മന്ത്രിമാർക്ക് കഴിയണം. തെരഞ്ഞെടുപ്പ് ആയതിനാലാണ് രാഷ്ട്രീയ പാർട്ടികൾ സമരത്തിന് തയ്യാറാകാത്തത്. എന്നാൽ കേരളത്തിലെ സാഹചര്യം മനസിലാക്കുന്നതിനു പകരം ഒരു പ്രശ്നവും ഇല്ലെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി ജി ആർ അനിൽ കൂട്ടിച്ചേർത്തു.










0 comments