പ്രണയവിവാഹം കഴിഞ്ഞ് അഞ്ചാം മാസം; ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കി

ഫത്തേപൂർ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമർജീത് കുശ്വാഹ (30), രേഖാ സോങ്കർ (25) എന്നിവരെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന ഇരുവരും അഞ്ച് മാസം മുമ്പാണ് വിവാഹം കഴിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാടക വീടിന്റെ ബാത്ത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ ഭർത്താവ് അമർജീതിന്റെ മൃതദേഹം കണ്ട ഭാര്യ രേഖാ സോങ്കർ പൊലീസിന് വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാൽ പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ മറ്റൊരു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ രേഖയെയും കണ്ടെത്തുകയായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരണക്കാരണം എന്തെന്ന് വ്യക്തമല്ല. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒളിച്ചോടിയാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ രണ്ട് കുടുംബങ്ങളും ഇവരുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചിരുന്നു. കുറച്ചുകാലം കാൺപൂരിൽ താമസിച്ച ശേഷം ജനുവരിയിലാണ് ബിന്ദ്കിയിൽ തിരിച്ചെത്തി വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത്.










0 comments