സ്വർണ മോതിരം ഓടയിൽ വീണു; ശങ്കിച്ച് നിന്ന ശ്യാമളയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന

ഓടയില്‍ വീണ മോതിരം എടുക്കാനുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമം (ഇടത്) പ്രതീകാത്മക ചിത്രം(വലത്)
പത്തനംതിട്ട: കൈയിൽ കിടന്ന സ്വർണ മോതിരം അബദ്ധത്തിൽ ഓടയിൽ വീണപ്പോൾ ശങ്കിച്ച് നിൽക്കാനേ തൈക്കാവ് മുരിപ്പിൽ കുഴിഞ്ഞിക്കൽ ശ്യാമള സാധിച്ചുള്ളൂ. സ്ലാബുകൾക്കിടയിലൂടെ കൈകടത്തി മോതിരം എടുക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. മോതിരം ഉപേക്ഷിച്ച് പോകാൻ ശ്യാമളയുടെ മനസ് അനുവദിച്ചില്ല. ഒടുവിൽ വിഷമിച്ച് നിൽക്കുന്ന ശ്യാമളയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന എത്തി.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ശ്യാമളയുടെ രണ്ടുഗ്രാംവരുന്ന മോതിരം കടമ്മനിട്ട റോഡിൽ പ്രസ്‌ക്ലബ്ബിന് മുന്നിലെ ഓടയുടെ കോൺക്രീറ്റ് സ്ലാബുകൾക്കിടയിലൂടെ താഴേക്കുവീണത്. സ്ലാബിന്റെ ഇടയിലൂടെ കൈയിട്ട് മോതിരം എടുക്കാൻ ശ്രമിക്കുമ്പോൾ ശ്യാമളയുടെ വിരലും കുടുങ്ങി. ഇതുകണ്ട സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്.
രണ്ടരമണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷം, ഒരടിയോളം കനമുള്ള സ്ലാബ് ഇളക്കി മാറ്റി മോതിരം എടുത്ത് ശ്യാമളയ്ക്ക് കൈമാറി. അലവാങ്കുപയോഗിച്ച് സ്ലാബിന്റെ ഒരറ്റം ഉയർത്തി വടംകെട്ടി വലിച്ചുപൊക്കിയാണ് സ്ലാബ് മാറ്റിയത്. മോതിരം കൈയിൽ കിട്ടിയതോടെ ശ്യാമള ഹാപ്പി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ദില്ലുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാംഗങ്ങളുടെ പ്രയത്നത്തിലാണ് മോതിരം തിരികെ കിട്ടിയത്.










0 comments