മലപ്പുറത്ത് 21 ലക്ഷം രൂപയുടെ സ്റ്റീൽ പൈപ്പുകൾ തട്ടിയെടുത്ത് വിറ്റ ലോറി ഡ്രൈവർ പിടിയിൽ

വളാഞ്ചേരി: കമ്പനിയിൽനിന്ന് കൊടുത്തുവിട്ട 21 ലക്ഷം രൂപ വിലമതിക്കുന്ന സ്റ്റീൽ പൈപ്പുകൾ കടത്തിക്കൊണ്ടുപോയി വിവിധയിടങ്ങളിൽ വിൽപ്പന നടത്തിയ ലോറി ഡ്രൈവർ പിടിയിൽ. മലപ്പുറം ചന്ദനക്കാവ് അനന്താവൂർ സ്വദേശി പാറപ്പുറത്ത് വീട്ടിൽ അബ്ദുൽ സമീർ (42) ആണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്.
ജൂലൈ നാലിന് തെലങ്കാനയിൽനിന്ന് മലപ്പുറം വലിയപറമ്പിലെ വിജിസി എന്ന സ്ഥാപനത്തിലേക്ക് ഹരി ഓം പൈപ്പ്സ് ഇൻഡസ്ട്രിയൽ ലിമിറ്റഡ് കമ്പനിയിൽനിന്ന് കയറ്റിയയച്ച പൈപ്പുകളാണ് ഇയാൾ തട്ടിയെടുത്തത്. ചരക്ക് സ്ഥാപനത്തിലെത്തിക്കാതെ വളാഞ്ചേരി ഭാഗത്തേക്ക് കടത്തിക്കൊണ്ടുപോയി. തുടർന്ന് പൈപ്പുകൾ വിവിധ സ്ഥലങ്ങളിലായി വിൽക്കുകയും ലഭിച്ച തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
സാധനങ്ങൾ എത്താതിരുന്നതിനെ തുടർന്ന് കമ്പനി സെയിൽസ് മാനേജർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലുള്ള ഭാര്യവീട്ടിൽനിന്ന് പിടികൂടുകയായിരുന്നു.
വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ കെ ആർ രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.










0 comments