ad
Deshabhimani

പത്ത് മണിക്കൂറിലേറെ വൈകിയോടി ട്രെയിനുകൾ; പെരുവഴിയിലായി യാത്രക്കാർ

rail

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 22, 2026, 10:23 AM | 1 min read

തിരുവനന്തപുരം: കേരളത്തിലേക്കുള്ള ദീർഘദൂര തീവണ്ടികൾ ഇന്നും മണിക്കൂറുകൾ വൈകിയോടുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. നേത്രാവതി, മംഗള, ഗരീബ്‌രഥ് ഉൾപ്പെടെ അഞ്ചോളം പ്രധാന ട്രെയിനുകളാണ് ഇന്ന് നിശ്ചയിച്ച സമയത്തിലും ഏറെ വൈകി സർവീസ് നടത്തുന്നത്.


ദിബ്രുഗഢ് - കന്യാകുമാരി വിവേക് എക്സ്പ്രസ് പത്ത് മണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. ഇന്ന് വൈകിട്ട് 7.10ന് തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട ഈ ട്രെയിൻ നാളെ പുലർച്ചെ അഞ്ച് മണിക്ക് ശേഷമേ എത്തൂ എന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.


മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (നിസാമുദ്ദീൻ - എറണാകുളം) മൂന്ന് മണിക്കൂർ വൈകിയാണ് ഓടുന്നത്. രാവിലെ 7.30ന് എറണാകുളത്ത് എത്തേണ്ട ട്രെയിൻ 10 മണിക്ക് ശേഷമേ എത്തിച്ചേരൂ. യശ്വന്ത്പുർ - തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് മൂന്നര മണിക്കൂറോളം വൈകി ഓടുന്നു. രാവിലെ 8.10ന് എറണാകുളം നോർത്തിൽ എത്തേണ്ട വണ്ടി ഉച്ചയ്ക്ക് 12 മണിയോടെ മാത്രമായിരിക്കും എത്തുക.


ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് രണ്ട് മണിക്കൂറോളം വൈകിയാണ് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് 12.20ന് എറണാകുളത്ത് എത്തേണ്ട നേത്രാവതി രണ്ട് മണിക്ക് ശേഷമേ എത്തു. ചണ്ടിഗർ - തിരുവനന്തപുരം നോർത്ത് സമ്പർക്കക്രാന്തി രണ്ട് മണിക്കൂർ വൈകി ഓടുന്നു. രാവിലെ 6.05ന് തൃശൂരിൽ എത്തേണ്ട ട്രെയിൻ എട്ടുമണിക്ക് ശേഷമാണ് എത്തിയത്. ട്രെയിനുകൾ കൂട്ടത്തോടെ വൈകുന്നത് ഓഫീസുകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഇറങ്ങിയ നൂറുകണക്കിന് യാത്രക്കാരെയാണ് വഴിയിലാക്കിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home