print edition ലൈഫിലൂടെ പുതുവെളിച്ചം

പി ആർ ദീപ്തി
Published on Feb 24, 2026, 02:41 AM | 1 min read
കൊല്ലം: ‘കാറ്റൊന്നു വീശിയാൽ, മഴയൊന്നു കനത്താൽ മേൽക്കൂരയിൽ നിന്നും വീഴുന്നത് ചിതലരിച്ച പട്ടികേം പൊട്ടിയ ഓടും. ഭിത്തിയിൽനിന്നും പൊടിഞ്ഞ് തകർന്ന ഇഷ്ടികകളും ഒപ്പം ചോർന്നൊലിക്കുന്ന മഴ വെള്ളവും. വേനലായാൽ വെന്തുരുകുന്ന ചൂട്, നിന്നുതിരിയാനിടമില്ലാതെ പേടിച്ച് മരവിച്ച് രണ്ട് പെൺമക്കളുമായി ഉറങ്ങാതിരുന്ന രാത്രികളാണേറെയും...
തലചായ്‌ക്കാൻ അടച്ചുറപ്പുള്ള വീട്, അതിൽ മക്കൾക്ക് സുരക്ഷിതമായ ശുചിമുറിയും പഠനമുറിയും വേണമെന്നത് ഞങ്ങടെ സ്വപ്നമായിരുന്നു. അത് യാഥാർഥ്യമായി. ആ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കില്ല...' ലൈഫിലൂടെ സർക്കാർ ചേർത്തുനിർത്തിയത് പറയുകയാണ് ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബാംഗമായ അരിനല്ലൂർ മുട്ടം സാനിയാ ഭവനത്തിൽ ജെൻസി.
രണ്ട് കിടപ്പുമുറിയും ഹാളും ശുചിമുറിയും അടുക്കളയുമടങ്ങിയ വീടാണ് ഒരുങ്ങിയത്. ഇപ്പോൾ മനസമാധാനത്തോടെ കിടന്നുറങ്ങാം. നാല് സെന്റിൽ മേൽക്കൂര ചിതലെടുത്ത് വീഴാറായ വീടായിരുന്നു ആകെ സന്പാദ്യം. അഷ്ടമുടിക്കായലിൽ മീൻപിടിത്ത തൊഴിലാളിയായ ഭർത്താവ് സെൻസിലാബോസും തൊഴിലുറപ്പ് തൊഴിലാളിയായ ജെൻസിയും ജീവിത പ്രാരബ്‌ധങ്ങൾക്കും ദുരിതങ്ങൾക്കും മുന്നിൽ പകച്ചുനിൽക്കുന്പോഴാണ് ലൈഫ് വെളിച്ചമേകിയത്. രണ്ട് വർഷം മുൻപാണ് പുതിയവീട്ടിലേക്ക് മാറിയത്.










0 comments