'ഗുജറാത്തിൽ ജീവിക്കാൻ സാധ്യമല്ല; വർഗീയത കൊണ്ട് ആൾക്കൂട്ടത്തെ സംഘടിപ്പിക്കാമെന്ന് ബിജെപി തിരിച്ചറിഞ്ഞു'

തിരുവനന്തപുരം: വർഗീയത ഇളക്കി വിട്ട് ആൾക്കൂട്ടത്തെ വ്യാപകമായി സംഘടിപ്പിച്ച് അധികാരത്തിലേറാമെന്ന് ബിജെപി തിരിച്ചറിഞ്ഞെന്നും ആ വഴി അവർ നിർത്താൻ പോകുന്നില്ലെന്നും എഴുത്തുകാരൻ ആകാർ പട്ടേൽ. നിയമസഭ പുസ്തകോത്സവത്തിൽ 'ഇന്ത്യ ആഫ്റ്റർ 91; പോസ്റ്റ് ബാബ്‌റി, പോസ്റ്റ് ലിബറലൈസേഷൻ ഇറ' എന്ന വിഷയത്തിൽ സുധീർ ദേവദാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
1991ന് മുമ്പ് ഒരു സംസ്ഥാനത്തും ഭരണത്തിൽ ഇല്ലാതിരുന്ന ബിജെപി എൽ കെ അദ്വാനിയുടെ രഥയാത്രയോടെ വർഗീയത കൊണ്ട് ആൾക്കൂട്ടത്തെ സംഘടിപ്പിക്കാമെന്ന് തിരിച്ചറഞ്ഞു. 1992 ൽ ബാബറി പള്ളി പൊളിച്ചപ്പോൾ ബിജെപി പറഞ്ഞിരുന്നത് ഞങ്ങൾക്ക് വേണ്ടിയിരുന്നത് ചെയ്തു. ഇത് ഇതോടെ അവസാനിക്കുകയാണ് എന്നായിരുന്നു. ആ സമയത്തും മറ്റ് രണ്ട് പള്ളികളുടെ മുകളിലും ഹിന്ദുത്വ ശക്തികൾ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ബാബരിയുടെ തകർത്തശേഷം വർഗീയത കത്തിച്ചു ആളുകളെ കൂട്ടുന്ന രീതി അവസാനിക്കും എന്നായിരുന്നു കരുതിയത്. എന്നാൽ വർഗീയതയിലൂടെ അധികാരത്തിലേക്കുള്ള എളുപ്പവഴി തിരിച്ചറിഞ്ഞ ബിജെപി ഇനി അത് നിർത്താൻ പോകുന്നില്ല.
ബിജെപി അധികാരത്തിൽ വന്ന സംസ്ഥാനങ്ങളിൽ ബീഫ് നിരോധനം, ഗോവധ നിരോധനം, ലൗ ജിഹാദ് എന്നിങ്ങനെ നിയമങ്ങൾ കൊണ്ടുവന്നു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയിട്ടും ബിജെപി സർക്കാർ കൊണ്ടുവന്ന ലൗജിഹാദ് നിയമം റദ്ദാക്കാൻ തയ്യാറാവാത്തത് നിയമം റദ്ദാക്കിയാൽ ജനങ്ങൾ എതിരാകും എന്ന ഭയം മതനിരപേക്ഷ കക്ഷി എന്നവകാശപ്പെടുന്ന കോൺഗ്രസിനും ഉണ്ട് എന്നതിനാലാണ്.
രാജ്യത്തെ താരതമ്യേന മെച്ചപ്പെട്ട പ്രദേശമായ കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യ വലിപ്പത്തിൽ ചെറുതായതിനാൽ രാജ്യത്തിന്റെ വർഗീയ വൽക്കരണത്തിന് മറുമരുന്നായി മാറാൻ കഴിയില്ല. അധികാരം മുഴുവൻ വടക്കേ ഇന്ത്യയിൽ കേന്ദ്രീകൃതമാണ്. സൂറത്തുകാരനായ ഞാൻ ബംഗ്ലൂരിൽ താമസിക്കുന്നത് ഗുജറാത്തിൽ എനിക്ക് ജീവിക്കാൻ സാധ്യമല്ലാത്തതിനാലാണെന്നും അദ്ദേഹം കൂട്ടിചേർത്തു.










0 comments