കാഞ്ഞങ്ങാട് പുലിയിറങ്ങി; ഫാമിൽ നിന്ന് പശുക്കുട്ടിയെ കടിച്ചു കൊണ്ടുപോയി കൊന്നു

പ്രതീകാത്മകചിത്രം
കാഞ്ഞങ്ങാട്: കാസർകോട് കാഞ്ഞങ്ങാട് അമ്പലത്തറക്ക് സമീപം പറക്കളായി വെളളൂടയിൽ പുലിയിറങ്ങി. പശു ഫാമിൽ നിന്നും പശുക്കുട്ടിയെ കടിച്ചു കൊണ്ടുപോയി കൊന്നു. വെള്ളൂട ദുർഗ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഫാമിൽ കയറിയാണ് രണ്ടാഴ്ച പ്രായമുള്ള പശുക്കുട്ടിയെ കടിച്ചു കൊണ്ടുപോയത്. പശുക്കുട്ടിയുടെ ശരീരഭാഗങ്ങൾ ഫാമിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ കാട്ടിൽ കണ്ടെത്തി. പശുക്കളുടെ ബഹളം കേട്ടതോടെ പശുക്കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയതാകാമെന്നാണ് കരുതുന്നത്. ഫാമിന്റെ മതിൽ വഴിയാണ് പുലി വന്നതെന്നാണ് സംശയം. ഫാമിന്റെ മതിലിൽ അങ്ങിങ്ങായി ചോരപ്പാടുകളും കണ്ടെത്തി. പുലിയുടെ കാൽപ്പാടുകളും പതിഞ്ഞിട്ടുണ്ട്.
കാഞ്ഞങ്ങാട് സ്വദേശിയായ സുരേഷ് നമ്പ്യാരുടെ ഫാമിലാണ് പുലി കയറിയത്. ഇവിടെ 40 ഓളം പശുക്കളുണ്ട്. ഇവിടെ 2010ൽ വനപാലകർ പുലിയെ കൂട് വെച്ച് പിടികൂടിയിരുന്നു. പുലി സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ നിരവധി തവണ വിവരം അറിയിച്ചതോടെയാണ് വനപാലകർ കൂടൊരുക്കി പിടികൂടിയത്. ഇതേ പ്രദേശത്തുതന്നെ കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പും പുലി സാന്നിധ്യം ഉണ്ടായിരുന്നു. ഇവിടെ ഒരു വീട്ടിൽ തന്നെ പതിവായി പുലി എത്തിയതിന്റെ സിസിടിവി ദൃശ്യവും ലഭിച്ചിരുന്നു. വീണ്ടും പുലി സാന്നിധ്യം ഉണ്ടായതിനെ തുടർന്ന് വനപാലകർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.










0 comments