print edition യുഡിഎഫ് യോഗം വിളിക്കണമെന്ന് ലീഗ്; ഒന്നിച്ച് തീരുമാനിച്ചു, ഒടുവിൽ കൈകഴുകി

റഷീദ് ആനപ്പുറം
Published on Jun 23, 2026, 12:00 AM | 1 min read
തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന പിഎം ശ്രീ പദ്ധതിക്കുപിന്നാലെ മദ്യമാഫിയയെ സഹായിക്കാൻ ബജറ്റിൽ നികുതി ഇളവുകൂടി പ്രഖ്യാപിച്ചതോടെ തടി കഴിച്ചിലാക്കാനുള്ള നേട്ടോട്ടത്തിൽ മുസ്ലിംലീഗ്. വിഷയം യുഡിഎഫ് യോഗത്തിൽ ഉന്നയിച്ച് അണികളുടെ കണ്ണിൽപൊടിയിടാനാണ് നീക്കം. അടിയന്തര യുഡിഎഫ് യോഗം വിളിക്കാൻ ആവശ്യപ്പെടുന്നതിന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ ലീഗ് നേതൃത്വം ചുമതലപ്പെടുത്തി. ഇൗ രണ്ടു വിഷയവും പാർടി ചർച്ച ചെയ്തെന്നും പുതിയ നിലപാട് യുഡിഎഫ് യോഗത്തിൽ പറയുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
ലീഗിന്റെകൂടി സമ്മതത്തോടെയാണ് രണ്ട് തീരുമാനങ്ങളും സർക്കാർ കൈക്കൊണ്ടത്. പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതിന് മന്ത്രിസഭയിൽ സമർപ്പിച്ച നോട്ട് തയ്യാറാക്കിയത് പൊതു വിദ്യാഭ്യാസ വകുപ്പാണ്. എല്ലാ നടപടിയും വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീന്റെ അറിവോടെയാണ്. വീര്യം കുറഞ്ഞ മദ്യത്തിന്റെ തീരുവ കുറച്ച തീരുമാനവും ലീഗിന്റെ അറിവോടെയാണ്.
ഞായറാഴ്‌ച പാണക്കാട് അനൗപചാരികമായി ലീഗ് നേതൃയോഗം ചേർന്നിരുന്നു. സാദിഖലി തങ്ങൾക്കുപുറമെ പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം തുടങ്ങിയവർ പങ്കെടുത്തു. ഉൗരാക്കുടുക്കിൽപ്പെട്ടു എന്ന വികാരമാണ് നേതാക്കൾ പങ്കുവച്ചത്. തുടർന്നാണ് യുഡിഎഫ് നേതൃയോഗം വിളിക്കാൻ ആവശ്യപ്പെടാൻ തീരുമാനിച്ചത്. തിങ്കളാഴ്‌ച നിയമസഭാ സമ്മേളനത്തിനിടെ കുഞ്ഞാലിക്കുട്ടി ഇൗ ആവശ്യം വി ഡി സതീശന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.











0 comments