കവളപ്പാറ ദുരന്തത്തിന്റെ മറവിലും ലീഗ് നടത്തിയത് വൻ വെട്ടിപ്പ്

കവളപ്പാറ ദുരന്തബാധിതർക്കെന്ന പേരിൽ ലീഗ് നേതാവ് വാങ്ങിയ ഭൂമി
വി കെ ഷാനവാസ്
Published on Jul 15, 2025, 01:30 AM | 1 min read
എടക്കര (മലപ്പുറം)
കവളപ്പാറ ദുരന്തത്തിന്റെ മറവിൽ മുസ്ലിംലീഗ് നടത്തിയത് വൻ വെട്ടിപ്പ്. പുനരധിവാസത്തിന്റെ പേരിൽ നാലിടങ്ങളിലായി ഭൂമി വാങ്ങിയതിൽ വ്യാപക ക്രമക്കേട് നടന്നു. മാർക്കറ്റ് വിലയുടെ മൂന്നിരട്ടിക്കാണ് ഭൂമി വാങ്ങിയത്. ദുരന്തബാധിതർക്ക് പകരം ലീഗ് നേതാക്കളുടെ ബന്ധുക്കൾക്കാണ് ഭൂമി ലഭിച്ചത്. ലീഗ് പഞ്ചായത്തംഗത്തിന്റെ ഭാര്യയുടെ പേരിലേക്കും ഭൂമി വകമാറ്റി. കെഎംസിസി മുഖേന വിദേശത്തുനിന്ന് കോടികൾ പിരിച്ചിട്ടും പദ്ധതിക്കായി പിരിച്ച തുക കൃത്യമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പോത്തുകല്ല് വെളുമ്പിയമ്പാടം, കോടാലിപൊയിൽ, പൂളപ്പാടം പ്രദേശങ്ങളിലായി മൂന്നേക്കർ ഭൂമി വാങ്ങിയത് ലീഗ് ജില്ലാ നേതാവിന്റെ നേതൃത്വത്തിലാണ്. കവളപ്പാറയിലെ 50 ദുരന്തബാധിതർക്ക് ഭൂമി നൽകുമെന്ന് പ്രചരിപ്പിച്ചെങ്കിലും പൂളപ്പാടത്ത് ബൈത്തുൽറഹ്‌മ പദ്ധതിയിൽ പത്ത് കുടുംബങ്ങൾക്ക് മാത്രമാണ് വീട് നിർമിച്ചത്. വെളുമ്പിയമ്പാടത്തും കോടാലിപൊയിലിലും സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിലാണ് ആറ് വീട് നിർമിച്ചത്. അതും ലീഗിന്റെ അക്കൗണ്ടിലാക്കി.
ആകെ 43 കുടുംബത്തിനാണ് അഞ്ച് സെന്റ് വീതം ഭൂമി നൽകിയത്. ഇതിൽ കവളപ്പാറ ദുരന്തബാധിതരോ കുടുംബങ്ങളോ ഇല്ല. തൊട്ടടുത്ത പഞ്ചായത്തിലെ ലീഗ് അണികൾക്കും നേതാക്കളുടെ ബന്ധുക്കൾക്കുമാണ് ഭൂമി നൽകിയത്. വീട് നിർമിക്കാൻപോലും പറ്റാത്ത ചതുപ്പ് നിലമാണ് 30 കുടുംബങ്ങൾക്ക് നൽകിയത്. പലതും കാട്ടാനശല്യം രൂക്ഷമായ വനാതിർത്തിയാണ്. മമ്പാട് പഞ്ചായത്തിൽ ഭൂമി വാങ്ങിയെന്ന് തുടക്കത്തിൽ ലീഗ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇവിടെ ഭൂമിയില്ലെന്നാണ് ഇപ്പോൾ പറയുന്നത്. വെളുമ്പിയമ്പാടത്ത് വാങ്ങിയ ഭൂമിയിൽ റോഡരികിലെ 25 സെന്റ് സ്ഥലം ലീഗ് പഞ്ചായത്തംഗത്തിന്റെ ഭാര്യയുടെ പേരിലേക്കും വകമാറ്റി. ഇതിൽ ഈ കുടുംബം കൃഷി നടത്തുകയാണ്. വാങ്ങിയ അരയേക്കറിൽ പ്രധാന ഭാഗമാണ് ലീഗ് മെമ്പർ കൈക്കലാക്കിയത്.









0 comments