ഇന്ന് ദേവികുളം, ഇടുക്കി, തൊടുപുഴ, കോതമംഗലം മണ്ഡലങ്ങളിൽ
print edition മലനാടിൻ ആവേശം

ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക് പാലായിൽ നൽകിയ സ്വീകരണം / ഫോട്ടോ: മനു വിശ്വനാഥ്
മുഹമ്മദ് ഹാഷിം
Published on Feb 10, 2026, 04:02 AM | 2 min read
കോട്ടയം
‘‘വിലയിടിവിനിടയിൽ സഹായമാകുന്നത് സംസ്ഥാന സർക്കാർ റബറിന് നൽകുന്ന 200 രൂപയുടെ താങ്ങുവിലയാണ്. വലിയ ആശ്വാസമാണിത്. 150 രൂപയിൽനിന്ന് പടിപടിയായി വർധിപ്പിച്ചതാണ്.’’– എൽഡിഎഫ് മധ്യമേഖലാ ജാഥയെ സ്വീകരിക്കാൻ പാലായിലെത്തിയ സാബുവിന്റെ വാക്കുകളിലുണ്ട് കർഷകർക്ക് സർക്കാരിനോടുള്ള സ്‌നേഹം. വളത്തിന് സബ്‌സിഡിപോലും നൽകാതെ കേന്ദ്രം ദ്രോഹിക്കുമ്പോഴും, കർഷകരെ ചേർത്തുപിടിക്കുന്ന സംസ്ഥാന സർക്കാരിനോടുള്ള പിന്തുണ അറിയിച്ചാണ് കർഷകർ പാലായിലെത്തിയത്.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖല എൽഡിഎഫ് വികസന മുന്നേറ്റ ജാഥ പാലായിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിലായിരുന്നു സംവാദ സദസ്സ്. പൊൻകുന്നം രാജേന്ദ്ര മൈതാനം, മുണ്ടക്കയം പ്രൈവറ്റ് ബസ്‌സ്‌റ്റാൻഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഇടുക്കി ജില്ലയിലേക്ക്. പീരുമേട് വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ആദ്യ സ്വീകരണം. ഉടുമ്പൻചോല നെടുങ്കണ്ടം കിഴക്കേ കവലയിലെ സ്വീകരണത്തോടെ തിങ്കളാഴ്‌ചത്തെ പര്യടനം സമാപിച്ചു.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, ഇന്ത്യൻ സോഷ്യലിസ്‌റ്റ് ജനതാദൾ സംസ്ഥാന സെക്രട്ടറി സാബു ജോർജ്, എൻസിപി സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ആർജെഡി സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ്, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി കെ ജി പ്രേംജിത്, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് തോമസ്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, കേരള കോൺഗ്രസ് സ്‌കറിയ സംസ്ഥാന പ്രസിഡന്റ് ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങൾ.
ചൊവ്വ രാവിലെ 8.30ന് അടിമാലി മരങ്ങാട്ട് റെസിഡന്‍സിയില്‍ സൗഹൃദ സദസ്സ്. ദേവികുളം, ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം എറണാകുളം ജില്ലയിലെ കോതമംഗലത്ത് സമാപിക്കും.
കേരളം തകരട്ടെയെന്നാണ് ബിജെപി നിലപാട് : ജോസ് കെ മാണി
പ്രധാനമന്ത്രി വന്ന് പോയതല്ലാതെ കേന്ദ്രസർക്കാർ ബജറ്റിൽ കേരളത്തിന് ഒന്നുംതന്നില്ലെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. 2026ൽ എയിംസ് പ്രഖ്യാപിക്കുമെന്നും അല്ലെങ്കിൽ ഇനി വോട്ടുചോദിക്കാൻ വരില്ലെന്നുമാണ് തൃശൂർ എംപി പറഞ്ഞത്. അതും നടന്നില്ല.
സംസ്ഥാനത്തിന്റെ സന്പദ്‌ഘടന തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിയമസഭയിൽ തങ്ങൾക്ക് സീറ്റില്ലെങ്കിൽ കേരളം തകരട്ടെയെന്നാണ് ബിജെപി നിലപാട്. സംസ്ഥാനം കർഷകർക്ക് നൽകുന്ന നെല്ലിന്റെ അധിക പ്രോത്സാഹന ബോണസ് കേന്ദ്രം വിലക്കുകയാണ്. അതേസമയം, നെല്ല്, റബർ കർഷകരെ എൽഡിഎഫ് സർക്കാർ ചേർത്തുപിടിക്കുന്നു. റബറിന് 200 രൂപയാണ് സംസ്ഥാനം നൽകുന്ന താങ്ങുവില. 250 രൂപയാക്കി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് കേന്ദ്രം തയ്യാറാകുന്നില്ലെന്നും ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.










0 comments