print edition അന്ന് കേരളം ഉണർന്ന് പ്രവർത്തിച്ചു; മണൽനീക്കത്തിന് നടപടിയെടുത്തത് എൽഡിഎഫ് സർക്കാർ

2018ലെ പ്രളയത്തിൽനിന്ന്
മിൽജിത് രവീന്ദ്രൻ
Published on Aug 05, 2026, 01:22 AM | 1 min read
തിരുവനന്തപുരം: 2018ലെ പ്രളയശേഷം സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ആസൂത്രണവും മികച്ച നിലയിലെത്തിച്ചത് എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ. ദുരന്തനിവാരണ അതോറിറ്റികളെ പ്രവർത്തന സജ്ജമാക്കിയതും തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും രക്ഷാപ്രവർത്തനത്തിൽ സജീവമായി ഇടപെട്ടതും ഇക്കാലത്താണ്.
2018നുശേഷം പല വർഷവും കനത്തമഴയും വെള്ളപ്പൊക്കവുമുണ്ടായി. കൃത്യമായ ഇടപെടലിൽ നാശനഷ്ടത്തോത് കുറയ്‌ക്കാനായി. ദുരന്തസാധ്യത കണ്ടെത്തി തദ്ദേശതലത്തിൽ ഇടപടലിന് ഡച്ച് സർക്കാരുമായി സഹകരിച്ച് വിപുലമായ പദ്ധതി തുടങ്ങി. മുന്നറിയിപ്പുകൾ എല്ലാവരിലുമെത്തിക്കാൻ, രാജ്യത്തെ ആദ്യ സംയോജിത ക്ലൗഡ് അധിഷ്‌ഠിത ദുരന്തസാധ്യതാ വിശകലന -മുന്നറിയിപ്പ് സംവിധാനമായ ‘കവചം’ വികസിപ്പിച്ചു.
പ്രളയസാധ്യതാപ്രദേശങ്ങളുടെ സൂക്ഷ്‌മഭൂപടം തയ്യാറാക്കി. ഇത്തരത്തിൽ അവലോകനം നടത്തി ഭൂപടങ്ങൾ പ്രസിദ്ധീകരിച്ച ആദ്യസംസ്ഥാനം കേരളമാണ്. വർഷാവർഷം പുതുക്കി പുറത്തിറക്കുന്ന ഓറഞ്ച് ബുക്ക് വിവിധ വകുപ്പുകൾ നടത്തേണ്ട നടപടികൾ പ്രതിപാദിക്കുന്നു.
സംസ്ഥാനത്ത് നിലവിൽ 109 ഓട്ടോമാറ്റിക് ദിനാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളും 30 ഓട്ടോമാറ്റിക് മഴമാപിനികളും പ്രവർത്തിക്കുന്നു. ദുരന്തപ്രതികരണ നിധി സ്ഥാപിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നും കേരളമാണ്.










0 comments