പാലക്കാട് കരുത്തോടെ എൽഡിഎഫ്; പാലക്കാട് മണ്ഡലത്തിൽ ബിജെപി മൂന്നാമത്

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് കരുത്ത് കാട്ടി എൽഡിഎഫ്. വോട്ട് നില പ്രകാരം ജില്ലയിലെ 12 നിയമസഭാ മണ്ഡത്തിലെ എട്ടിടത്തും എൽഡിഎഫാണ് മുന്നിൽ. തൃത്താല, കോങ്ങാട്, ഷൊർണൂർ, ഒറ്റപ്പാലം, മലമ്പുഴ, ആലത്തൂർ, തരൂർ, ചിറ്റൂർ മണ്ഡലങ്ങളിലാണ് എൽഡിഎഫിന് ഭൂരിപക്ഷം നേടിയത്. മണ്ണാർക്കാട്, പട്ടാമ്പി, പാലക്കാട്, നെന്മാറ മണ്ഡലങ്ങളിൽ യുഡിഎഫ് നേരിയ മേൽക്കൈ നേടി. മലമ്പുഴ മണ്ഡലത്തിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. പാലക്കാട് മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുഴുവൻ നഗരസഭകളിലും ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും പിന്നിൽപ്പോയ എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തി. ജില്ലയിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ എൽഡിഎഫ് സ്വാധീനം തുടരുന്നുവെന്ന് ഉറപ്പിച്ച് തെരഞ്ഞെടുപ്പ് ഫലം. വർഗീയ ശക്തികളെ കൂട്ടുപിടിച്ചും ബിജെപിയുമായി പരസ്യസഖ്യത്തിലേർപ്പെട്ടിട്ടും എൽഡിഎഫിന് വലിയ പരിക്കേൽപ്പിക്കാൻ യുഡിഎഫിനായില്ല. ജില്ലയിൽ 123 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളെ നിർത്താതെ യുഡിഎഫിനെ സഹായിച്ചു. ഇൗ കൂട്ടുകെട്ട് ജനങ്ങൾ അംഗീകരിക്കുന്നില്ലെന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം.
ഏഴിൽ മൂന്ന് നഗരസഭകളിൽ എൽഡിഎഫ് ഭരണം നിലനിർത്തി. ജില്ലാ പഞ്ചായത്തിൽ 31 ഡിവിഷനിൽ 19 ഇടത്ത് വ്യക്തമായ ഭൂരിപക്ഷം നേടി. 12 ഡിവിഷനാണ് യുഡിഎഫിന് കിട്ടിയത്. ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെയുള്ള 13ൽ ഒന്പതെണ്ണം എൽഡിഎഫ് നേടി. മൂന്നെണ്ണം മാത്രമാണ് യുഡിഎഫിന് കിട്ടിയത്. തൃത്താലയിൽ എൽഡിഎഫ്, യുഡിഎഫ് തുല്യസീറ്റുകളാണ്. ആകെയുള്ള 88 പഞ്ചായത്തുകളിൽ 48 എണ്ണം എൽഡിഎഫ് നേടിയപ്പോൾ 31 എണ്ണമേ യുഡിഎഫിന് കിട്ടിയുള്ളൂ. ഏഴ് പഞ്ചായത്തുകളിൽ തുല്യസീറ്റാണ്. രണ്ട് പഞ്ചായത്തുകൾ എൻഡിഎക്ക്.










0 comments