print edition പത്താണ്ടുമുമ്പ് ആരും തിരിഞ്ഞുനോക്കിയിട്ടില്ല; ഇന്ന് ഞങ്ങൾക്കൊരു സർക്കാരുണ്ട്

തിരുവനന്തപുരം: ‘‘പത്ത് ആണ്ടുമുമ്പ് നമ്മളെയാരും തിരിഞ്ഞുനോക്കിയിട്ടില്ല... സാറന്മാരെ കാണാൻ കാട് ഇറങ്കി വരണം... ഇന്ന് അതല്ല സ്ഥിതി. ഞങ്ങളെ പട്ടിണിമാറ്റി കിടപ്പാടം ഉൾപ്പെടെ തന്ന് ഒരു കൊറവും വരുത്താതെ നോക്കുന്നൊരു സർക്കാരുണ്ട്’’– പാങ്ങോട് കക്കോട്ടൂർ ആദിവാസി ഉന്നതിയിലെ മൂപ്പത്തി രമണി ഭുവനേശ്വരിക്ക് പറയാൻ ഏറെയുണ്ട്.
ഉന്നതികളിലെ വന്യമൃഗശല്യങ്ങൾക്കുകൂടി പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്ന് എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ മുഖാമുഖത്തിൽ അവർ ക്യാപ്‌റ്റൻ ബിനോയ് വിശ്വത്തോട് ആവശ്യപ്പെട്ടു.
ആദിവാസി, തീരദേശമേഖലമുതൽ ഉന്നതവിദ്യാഭ്യാസ, നിയമ, സിനിമ, സാംസ്കാരിക, ആരോഗ്യ രംഗങ്ങളിലെ വിദഗ്ധരടക്കം പങ്കെടുത്ത മുഖാമുഖത്തിൽ ഒട്ടേറെ നൂതന ആശയങ്ങളും നിർദേശങ്ങളും ഉയർന്നുവന്നു. ന്യായമായ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്നും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജാഥാ ക്യാപ്റ്റൻ ഉറപ്പുനൽകി.
ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വവും മാനേജർ എം സ്വരാജും ജാഥാ അനുഭവങ്ങൾ വിശദീകരിച്ചു. നാടിന്റെ തുടർവികസനത്തിന് എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന ആവശ്യകതയെപ്പറ്റിയും വിവരിച്ചു. കെഎസ്‌എസ്‌പിയു ജില്ലാ സെക്രട്ടറി ജി അജയൻ വയോജന ബജറ്റ് അവതരിപ്പിച്ച സംസ്ഥാന സർക്കാരിന് നന്ദി പറഞ്ഞു.
മെഡിസെപ് പദ്ധതി കൂടുതൽ ആശുപത്രികളിൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കാനും കലാമൂല്യമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കാനും പഞ്ചായത്തുതലത്തിൽ മിനി മൾട്ടിപ്ലക്സ് തിയറ്ററുകൾ സ്ഥാപിക്കണമെന്ന നിർദേശമാണ് ചലച്ചിത്രപ്രവർത്തകൻകൂടിയായ നഗരൂർ ഷാ പറഞ്ഞത്.










0 comments