print edition കാനനപാതകളിലെ സമയക്രമങ്ങളിൽ മാറ്റം ; സത്രം–പുല്ലുമേട് വഴി പ്രവേശനം പകൽ 12വരെ മാത്രം

ശബരിമല
പരമ്പരാഗത കാനനപാതയായ സത്രം– പുല്ലുമേട് യാത്രയുടെ സമയക്രമത്തിൽ മാറ്റം. ഇനി മുതൽ പകൽ 12വരെ മാത്രമായിരിക്കും ഇതുവഴി പ്രവേശനം. നേരത്തെ രാവിലെ ഏഴ് മുതൽ പകൽ ഒന്നുവരെയാണ് സത്രത്തിൽനിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കടത്തി വിട്ടിരുന്നത്. പകൽ ഒന്നോടെ കയറുന്നവർ പലപ്പോഴും സന്നിധാനത്ത് എത്തുന്നത് രാത്രി വൈകുന്ന സാഹചര്യമാണ്. ഇൗ സമയത്ത് പാതയിൽ വന്യജീവികളുടെ സാന്നിധ്യമുണ്ടാകാറുണ്ട്.
സന്നിധാനത്ത് നിന്ന് ഒന്നരകിലോ മീറ്ററിലാണ് കാനനപാതയിൽ വെളിച്ചം ഒരുക്കിയത്. എന്നാൽ പലപ്പോഴും രാത്രി വൈകിയും തീർഥാടകർ ഇവിടംവരെ എത്താറില്ല. ദുർഘട പാതയിലെ ഇൗ യാത്ര അപകടമാണെന്നതു കൂടി പരിഗണിച്ചാണ് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്‌ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമയം കുറച്ചത്.
അഴുതക്കടവിൽനിന്ന് രാവിലെ ഏഴ് മുതൽ പകൽ 2.30വരെയും മുക്കുഴിയിൽനിന്ന് രാവിലെ ഏഴ് മുതൽ പകൽ മൂന്ന് വരെയുമാണ് ഇനി പ്രവേശനം. സത്രം വഴി തിരിച്ച് മടങ്ങുന്നവരെ എട്ട് മുതൽ പകൽ 11വരെയും കടത്തിവിടും. കഴിഞ്ഞദിവസം പുല്ലുമേട് വഴി യാത്രചെയ്ത തീർഥാടകന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. മണ്ഡലകാലത്ത് ശബരിമലയ്ക്കുള്ള തീർഥാടകരുടെ ഒഴുക്കിനൊപ്പം കാനനപാതകളും സജീവമായിട്ടുണ്ട്. ശനിയാഴ്ച മാത്രം 5242 പേരാണ് സത്രം – പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയത്.










0 comments