കുറുപ്പുംപടി പീഡനം; എല്ലാം അമ്മയുടെ അറിവോടെ, പ്രതിക്കൊപ്പം ചേർന്ന് കുട്ടികൾക്ക് മദ്യം നൽകി

കൊച്ചി: കുറുപ്പുംപടിയിൽ 10ഉം 12ഉം വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസിൽ നിർണായക വഴിത്തിരിവ്. കുട്ടികൾക്ക് അമ്മയും സുഹൃത്തായ ധനേഷും ചേർന്ന് മദ്യം നൽകിയാണ് പീഡിപ്പിച്ചതെന്നാണ് പുതിയ വിവരം. പ്രതി ധനേഷ് വീട്ടില്‍ എത്തുമ്പോഴെല്ലാം നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കി. അമ്മയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു.
ധനേഷ് ഇവരുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടതായ വിവരവും പുറത്തുവന്നിരുന്നു. കൂട്ടുകാരിയെ കൂട്ടിക്കൊണ്ടുവരാന്‍ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂട്ടുകാരിക്ക് പെണ്‍കുട്ടി അയച്ച കത്ത് ക്ലാസ് ടീച്ചര്‍ കണ്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന ബലാത്സംഗ വിവരം വെളിച്ചത്തുവരുന്നത്. പന്ത്രണ്ടു വയസുകാരി നടന്നതെല്ലാം ക്ലാസ് ടീച്ചറോട് തുറന്നുപറഞ്ഞു.
തുടർച്ചയായി 2 വർഷമാണ് ധനേഷ് പെൺകുട്ടികളെ പീഡിപ്പിച്ചത്. തുടർ പീഡനങ്ങൾ നടന്നത് അമ്മയുടെയും അറിവോടെയാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
കുറുപ്പംപടിയില്‍ ഒരു വാടകവീട്ടിലായിരുന്നു ഈ കുടുംബവും താമസിച്ചിരുന്നത്. ടാക്സി ഡ്രൈവറായ ധനേഷ് കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്. പെൺകുട്ടികളുടെ അച്ഛൻ രോഗബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും മറ്റും ധനേഷിന്റെ ടാക്സിയാണ് വിളിച്ചുകൊണ്ടിരുന്നത്. അങ്ങിനെയാണ് ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത്. പിന്നീട് പെൺകുട്ടികളുടെ അച്ഛന്റെ മരണത്തിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുകയായിരുന്നു. പെൺകുട്ടികളുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ധനേഷ് പീഡനം തുടർന്നിരുന്നത്.
എല്ലാ ആഴ്ചയിലും ധനേഷ് ഇങ്ങോട്ടേക്ക് എത്താറുണ്ടായിരുന്നുവെന്നാണ് വിവരം. 2023 മുതല്‍ ഇയാള്‍ പെണ്‍കുട്ടികളെ ശാരീരികമായി ഉപയോഗിച്ചതായും പറയപ്പെടുന്നു. ഇതിനിടെ സോഷ്യല്‍മീഡിയയില്‍ കണ്ട പെണ്‍കുട്ടികളുടെ കൂട്ടുകാരികളെ ധനേഷ് ലക്ഷ്യംവെച്ചു. മൂത്ത പെണ്‍കുട്ടിയോട് ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തി തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. രണ്ടാനച്ഛന്‍ എന്ന നിലയിലായിരുന്നു പെണ്‍കുട്ടികള്‍ ധനേഷിനെ കണ്ടിരുന്നത്.










0 comments