കുംഭമേള വൈറൽ താരത്തിന്റെ വിവാഹം
വിവാഹം ആധികാരികത ഉറപ്പാക്കിയ ശേഷം; ശരിയായ രേഖകൾ ലഭിച്ചാൽ കേസെടുക്കാമെന്ന് കേരളാ പൊലീസ്

കുംഭമേള താരത്തിന്‍റെ വിവാഹ ചിത്രം
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറൽ താരത്തിന്റെ വിവാഹത്തിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് കേരളാ പൊലീസ്. ശരിയായ രേഖകൾ ലഭിച്ചാൽ മാത്രം കേസെടുക്കാമെന്ന് പൊലീസ് അറിയിച്ചു. പട്ടികവർഗ കമ്മിഷന്റെ സിറ്റിങ്ങിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് കേസിലെ പരാതിക്കാരൻ പറയുന്നു. തങ്ങൾക്ക് പിഴവ് പറ്റിയിട്ടില്ലെന്നും പെൺകുട്ടി സമർപ്പിച്ച രേഖകൾ പരിശോധിച്ച് ആധികാരികത ഉറപ്പാക്കിയ ശേഷമാണ് വിവാഹത്തിന് ആവശ്യമായ സഹായം നൽകിയതെന്നാണ് നേരത്തേ കേരളാ പോലീസ് പറഞ്ഞത്.
ഇപ്പോൾ കമ്മിഷൻ തങ്ങളുടെ കണ്ടെത്തലുകൾ കേരളാ, മധ്യപ്രദേശ് പോലീസ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് ശരിയായ രേഖകൾ ലഭിച്ചാൽ ഫർമാൻ ഖാനെതിരെ കേസെടുക്കാമെന്ന് കേരളാ പോലീസ് നിലപാടറിയിച്ചത്. തൃശൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപി റവാഡാ ചന്ദ്രശേഖരന് പകരം തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി ജെ. ഹിമേന്ദ്രനാഥാണ് കേരളാ പോലീസിനുവേണ്ടി കമ്മിഷന് മുമ്പാകെ ഹാജരായത്. പട്ടികവർഗ കമ്മിഷന്റെ സിറ്റിങ് ഇന്ന് അവസാനിച്ചു.
മാർച്ച് 11-ന് പൂവാറിനടത്ത് അരുമാനൂർ ക്ഷേത്രത്തിലായിരുന്നു വൈറൽ പെൺകുട്ടിയുടേയും ഫർമാൻ ഖാന്റേയും വിവാഹം. കേരളത്തിൽ ചലച്ചിത്ര ചിത്രീകരണത്തിനെത്തിയ പെൺകുട്ടിയും സഹപ്രവർത്തകനായ ഫർമാനും ഒരുമിച്ചാണ് തമ്പാനൂർ പൊലീസിൽ എത്തിയത്. അച്ഛന്റെ സഹോദരിയുടെ മകനെ വിവാഹം ചെയ്യാൻ അച്ഛൻ നിർബന്ധിക്കുന്നുവെന്നും ഒപ്പംവന്ന സഹപ്രവർത്തകനെ വിവാഹംചെയ്യാനാണ് തീരുമാനമെന്നുമാണ് പെൺകുട്ടി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖകൾ പരിശോധിച്ച് ഇരുവരുടെയും വിവാഹം നടത്തിയത്.










0 comments