print edition മുൻകരുതലില്ലാതെ ഡാം തുറന്നത് അന്വേഷിക്കണം; ആറന്മുളയിലും റാന്നിയിലും വീഡിയോയെടുത്ത് മുഖ്യമന്ത്രി മടങ്ങി: കെ യു ജനീഷ്‌കുമാർ

കെ യു ജനീഷ്‌കുമാർ
കോന്നി : ദുരന്തമുഖത്തും രാഷ്‌ട്രീയനാടകം കളിക്കുന്ന മുഖ്യമന്ത്രി കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നിലവാരത്തിലാണെന്ന് കോന്നി എംഎൽഎ കെ യു ജനീഷ്‌കുമാർ. ആറന്മുളയിലും റാന്നിയിലും ലൊക്കേഷൻ തയ്യാറാക്കി ഫോട്ടോയും വീഡിയോയുമെടുത്ത് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. മുൻകരുതലില്ലാതെ അനവസരത്തിൽ ഡാമുകൾ തുറന്നുവിട്ട് ജില്ലയെ പ്രളയദുരന്തത്തിലേക്ക് തള്ളിവിട്ട സംഭവത്തിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണം. സർക്കാർ സ്‌പോൺസേഡ് ദുരന്തമായിരുന്നിത്.
പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി മൂന്ന് ഉരുൾപൊട്ടലുകൾ ഉൾപ്പെടെ വൻ നാശനഷ്‌ടമുണ്ടായ കോന്നി സന്ദർശിക്കാതിരുന്നത് പ്രതിഷേധാർഹമാണ്. ഓണം ലക്ഷ്യംവച്ച് മലയോരകർഷകർ നട്ടുവളർത്തിയ ഏക്കറുകണക്കിന് കൃഷിയാണ് നശിച്ചത്. മുഖ്യമന്ത്രി യാത്രാമധ്യേ വാഹനം റോഡിൽ നിർത്തിയിരുന്നുവെങ്കിൽ പോലും കർഷകർക്കും മറ്റുമുണ്ടായ നഷ്‌ടം നേരിൽ കാണാമായിരുന്നു. എട്ട് വീടുകൾ പൂർണമായും നൂറുകണക്കിന് വീടുകൾ ഭാഗികമായും സംരക്ഷണഭിത്തികളും തകർന്നു. 16 റോഡും തകർന്നിട്ടുണ്ട്.
ഇങ്ങനെ വ്യാപക നാശമുണ്ടായ കോന്നിയെ മുഖ്യമന്ത്രി ഒഴിവാക്കിയത് ഇവിടുത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. തേക്കുതോട്, വയ്യാറ്റുപുഴ, കൊക്കാത്തോട് എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലും പ്രളയവും ചർച്ചചെയ്യാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി സി വിഷ്‌ണുനാഥ് വിളിച്ചുചേർത്ത താലൂക്കുതല യോഗം കോൺഗ്രസുകാരുടെ യോഗമാക്കി മാറ്റി. ഈ യോഗത്തിൽ പോരായ്‌മകൾ ചൂണ്ടിക്കാട്ടിയതാണ് തന്നെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ലാതല യോഗത്തിൽനിന്നും ഒഴിവാക്കാനുണ്ടായ കാരണമെന്നും ജനീഷ്‌കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.










0 comments