print edition കെഎസ്‌യു മോർഫിങ് കേസ് ഒരാൾകൂടി അറസ്‌റ്റിൽ

കൊച്ചി: കെഎസ്‌യു നേതാവ് അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ദൃശ്യങ്ങളും ചിത്രങ്ങളും മോർഫ്‌ചെയ്‌ത് അശ്ലീലവീഡിയോ നിർമിച്ച കേസിൽ ഒരാൾകൂടി അറസ്‌റ്റിൽ. ആലപ്പുഴ കുറത്തിക്കാട് സ്വദേശിയും മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ ബികോം വിദ്യാർഥിയുമായ സനീഷാണ് (20) അറസ്റ്റിലായത്. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം രണ്ടായി. നേരത്തേ തൃക്കാക്കര ഭാരതമാത കോളേജിലെ കെഎസ്‌യു നേതാവ് എസ് ശ്രീഹരി അറസ്‌റ്റിലായിരുന്നു.
തിങ്കളാഴ്‌ച പ്രത്യേക അന്വേഷകസംഘം സനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പ്രാഥമിക ചോദ്യംചെയ്യൽ പൂർത്തിയായതോടെയായിരുന്നു അറസ്‌റ്റ്. ഇയാളുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു. ഇവ സൈബർ വിദഗ്‌ധരുടെ സഹായത്തോടെ പരിശോധിക്കുകയാണ്. ശ്രീഹരിയടങ്ങുന്ന അഞ്ചംഗസംഘത്തിൽ സനീഷും ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൂട്ടാളികൾ നിർമിക്കുന്ന അശ്ലീലവീഡിയോ ആവശ്യക്കാരുടെ ഗ്രൂപ്പുകളിലേക്ക് കൈമാറൽ, സാന്പത്തിക ഇടപാട് തുടങ്ങിയ കാര്യങ്ങൾ നിർവഹിച്ചിരുന്നു. ചില ഗ്രൂപ്പുകളുടെ അഡ്‌മിനുമായിരുന്നു. അശ്ലീലവീഡിയോ നിർമാണത്തിലും പങ്കുണ്ട്. ഇയാളുടെ ഫോണിലെ ചിത്രങ്ങൾ, വീഡിയോ, ചാറ്റുകൾ എന്നിവ പലതും ഡിലീറ്റ് ചെയ്‌തിട്ടുണ്ട്. ചിലത് വീണ്ടെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
മൂന്നുദിവസത്തേക്ക് കസ്‌റ്റഡിയിൽ ലഭിച്ച ശ്രീഹരിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കെഎസ്‌യു നേതാവ് പ്രതിയായ കേസ് കൂടുതൽപേരിലേക്ക് എത്താതെ ഒതുക്കാനുള്ള ശ്രമവുമുണ്ട്. അന്വേഷണം ശരിയായി നടന്നാൽ സംസ്ഥാനവ്യാപകമായുള്ള റാക്കറ്റിന്റെ വിശദാംശങ്ങൾ ലഭ്യമാകും. രാഷ്ട്രീയ ബന്ധവും വെളിച്ചത്തുവരും. സമാന ആരോപണം നേരിട്ട വിദ്യാർഥിയെ രക്ഷിക്കാൻ ഭാരതമാത കോളേജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. വ്യാഴാഴ്‌ചയാണ് ശ്രീഹരിയെ അറസ്‌റ്റ് ചെയ്‌തത്. എസ്എഫ്‌ഐ നടത്തിയ സമരത്തെ തുടർന്നാണ് ഇയാളെ പിടികൂടാൻ പൊലീസ് നിർബന്ധിതരായത്. കേസ് ഒതുക്കാനുള്ള ശ്രമത്തിന് എതിരെ തിങ്കളാഴ്‌ച എസ്‌എഫ്‌ഐ–ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി.










0 comments