print edition കെഎസ്‌യു അശ്ലീലവീഡിയോ നിർമാണക്കേസ്; സനീഷിനെ ഇന്ന് കസ്‌റ്റഡിയിൽ ലഭിച്ചേക്കും

കൊച്ചി: കെഎസ്‌യു നേതാവ് ഉൾപ്പെട്ട സംഘം വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി മോർഫ്‌ചെയ്‌ത് അശ്ലീലവീഡിയോ നിർമിച്ച കേസിൽ റിമാൻഡിലുള്ള പ്രതി സനീഷിനെ ബുധനാഴ്‌ച കസ്‌റ്റഡിയിൽ ലഭിച്ചേക്കും. ആലപ്പുഴ സ്വദേശിയും മാവേലിക്കര ഐഎച്ച്‌ആർഡി കോളേജിലെ ബികോം വിദ്യാർഥിയുമായ സനീഷിനെ വിശദമായി ചോദ്യംചെയ്യുന്നതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികളിലേക്ക് കടക്കും.
തെളിവ് ശേഖരണവും മൊഴിയെടുക്കലും പുരോഗമിക്കുകയാണ്. ആദ്യം അറസ്‌റ്റിലായ തൃക്കാക്കര ഭാരതമാതാ കോളേജിലെ കെഎസ്‌യു നേതാവ് എസ് ശ്രീഹരിയും പിന്നീട് പിടിയിലായ സനീഷും നിരവധിപ്പേരുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. ഇവരിൽ ചിലരെ പൊലീസ് തിരിച്ചറിഞ്ഞു. മൊഴിയുമെടുത്തു. ശേഷിക്കുന്നവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്. അശ്ലീലദൃശ്യങ്ങൾ കണ്ടവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പണം നൽകി ഇത്തരം ദൃശ്യങ്ങൾ ലഭിക്കുന്ന ഗ്രൂപ്പിൽ അംഗത്വമെടുക്കുകയായിരുന്നുവെന്നും കണ്ടെത്തി.
ടെലഗ്രാമിൽനിന്ന് അക്കൗണ്ടുകളുടെ വിശദവിവരം തേടിയിട്ടുണ്ട്. ഇതുകൂടി ലഭിച്ചശേഷംമാത്രമേ റാക്കറ്റിനെ നിയന്ത്രിച്ചവരെ പിടികൂടുന്നതിലേക്ക് കടക്കൂവെന്ന് അന്വേഷകസംഘം വ്യക്തമാക്കി. ഇതരസംസ്ഥാനക്കാരുൾപ്പെടെ റാക്കറ്റിലുണ്ട്.










0 comments