print edition തലസ്ഥാനത്ത് കെഎസ്‌യു തേർവാഴ്‌ച; നിരവധി എസ്‌എഫ്‌ഐ പ്രവർത്തകർക്ക് പരിക്ക്

എസ്‌എഫ്‌ഐ പ്രവർത്തകർക്ക് നേരെ കല്ലെറിയുന്ന കെഎസ്‌യുക്കാർ
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് തലസ്ഥാനത്ത് ആക്രമണവുമായി കെഎസ്‌യു. സെനറ്റ് ഹാളിൽനിന്ന് സെക്രട്ടറിയറ്റിന് മുന്നിലേക്ക് എസ്‌എഫ്‌ഐ നടത്തിയ ആഹ്ലാദപ്രകടനത്തിനുനേരെ പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിൽവച്ച് സംഘടിച്ച് കല്ലേറ് നടത്തുകയായിരുന്നു.
കല്ലുകൾക്ക് പുറമേ വടികളും കരിക്കുകളും വലിച്ചെറിഞ്ഞു. ഇതിൽ നിരവധി എസ്‌എഫ്‌ഐ പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് എസ്‌എഫ്‌ഐ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ വീണ്ടും കെഎസ്‌യു പ്രവർത്തകർ കല്ലെറിഞ്ഞു. തിങ്കൾ രാത്രി പത്തോടെ ആരംഭിച്ച കെഎസ്‌യു അക്രമതേർവാഴ്‌ച മണിക്കൂറുകൾ പിന്നിട്ടതോടെ റോഡ് ഗതാഗതം പൂർണമായി സ്‌തംഭിച്ചു.
സംഘർഷത്തിനിടെ എസ്‌എഫ്‌ഐ പ്രവർത്തകരെ തിരഞ്ഞ്‌പിടിച്ച് പൊലീസ് ലാത്തിച്ചാർജ് ചെയ്യുകയും ഗ്രനേഡുകൾ എറിയുകയും ചെയ്‌തു. അക്രമികളായ കെഎസ്‌യു പ്രവർത്തകരോട് മൃദുസമീപനമാണ് പൊലീസ് പുലർത്തിയത്. ഭരണത്തണലിൽ എല്ലാരീതിയിലും ആക്രമണം നടത്തുകയായിരുന്നു കെഎസ്‌യു.
അതിന് എല്ലാസാഹചര്യവും പൊലീസ് ഒരുക്കിക്കൊടുത്തു. എസ്‌എഫ്‌ഐ സംസ്ഥാന ഭാരവാഹികൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്പോഴും കല്ലേറുണ്ടായി. ഇതിനിടെ സംഘർഷാവസ്ഥ അറിഞ്ഞ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ, സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ എ റഹിം എന്നിവരും സ്ഥലത്തെത്തി.










0 comments