കെഎസ്‌യു പ്രസിഡന്റിനെ കാണേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം
: ഗവ.പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിനെ അധിക്ഷേപിച്ച മുഖ്യമന്ത്രി വി ഡി സതീശൻ സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്‌ക്ക് അനുമതി നിഷേധിച്ചു. നിലപാട് വ്യക്തമാക്കാൻ അനുമതി തേടിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനാണ് അനുമതി നിഷേധിച്ചത്. പ്ലീഡർ നിയമനത്തിൽ കെഎസ്‌യു ലോ കോളേജ് യൂണിറ്റിന് കാര്യമെന്തെന്നും അതൊന്നും അവരല്ല തീരുമാനിക്കുന്നതെന്നുമാണ് ബുധനാഴ്‌ച മുഖ്യമന്ത്രി തുറന്നടിച്ചത്. കെഎസ്‌യുവിൽ ഇത് പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് ബുധനാഴ്‌ച രാത്രി മുഖ്യമന്ത്രിയെ കാണാൻ അനുമതി ചോദിച്ചത്. കാണാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വ്യാഴാഴ്‌ചയും അനുമതി നൽകിയില്ല.
മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്ക്കെതിരെ അലോഷ്യസ് സേവ്യർ പരസ്യമായി രംഗത്തുവന്നിരുന്നു. പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് ആശങ്കയുണ്ടെന്നും ലോ കോളേജ് യൂണിറ്റിന്റെ ആശങ്ക നിരാകരിക്കുന്നില്ലെന്നുമാണ് പറഞ്ഞത്. മുഖ്യമന്ത്രി കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നും പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് ജിന്റോ ജോണും രംഗത്തുവന്നു. വന്ന വഴിയും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമാണെന്നും പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്‌ദാനം മറക്കുന്നത് രാജശീലമാണെന്നുമാണ് ജിന്റോ പ്രതികരിച്ചത്.
സംഭവം കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും പ്രതിഷേധത്തിനിടയാക്കി. കെഎസ്‌യു വാട്‌സാപ് ഗ്രൂപ്പുകളിലും സതീശനെതിരെ വിമർശം ഉയർന്നിട്ടുണ്ട്.











0 comments