print edition കെഎസ്‌ആർടിസി ജീവനക്കാരെ അപമാനിച്ച ആഭ്യന്തരമന്ത്രി മാപ്പുപറയണം

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരെ അധിക്ഷേപിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാപ്പുപറയണമെന്ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ആവശ്യപ്പെട്ടു. ജീവനക്കാർ വണ്ടി വൃത്തിയാക്കാറില്ലെന്ന ആഭ്യന്തരമന്ത്രിയുടെ പരാമർശം അപക്വവും തൊഴിലാളിവിരുദ്ധവുമാണ്. ശമ്പളവിതരണംപോലും കൃത്യമായി നടക്കാത്തപ്പോഴും കുടുംബം പുലർത്താൻ ബുദ്ധിമുട്ടുമ്പോഴും കെഎസ്‌ആർടിസി തകരാൻ അനുവദിക്കാത്ത തൊഴിലാളികളുടെ ആത്മാഭിമാനത്തെയാണ് മന്ത്രി ചോദ്യംചെയ്തത്.
കഠിനമായ തൊഴിൽസാഹചര്യങ്ങളോട് പൊരുതിയാണ് ബസുകൾ നിരത്തിലിറക്കുന്നത്. പൊതുമേഖലാ ഗതാഗതത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ജീവനക്കാർ കാട്ടുന്ന ആത്മാർഥത കാണാതെപോകരുത്. ബസുകളുടെ അറ്റകുറ്റപ്പണികൾക്കും വൃത്തിയാക്കലിനും ഡിപ്പോകളിൽ പ്രത്യേക വിഭാഗങ്ങൾ നിലവിലിരിക്കെ, അതിന്റെ ഉത്തരവാദിത്വം ഡ്രൈവർമാരുടെ തലയിൽ കെട്ടിവയ്‌ക്കുന്നത് അജ്ഞതകൊണ്ടാണെന്നും അസോസിയേഷൻ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments