ഡിവൈഎഫ്ഐ പതാകജാഥ ജില്ലയില്‍
ആവേശം വാനോളം

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന പതാകജാഥയെ അതിർത്തിയായ അരീക്കോട് വാലില്ലാപ്പുഴയിൽനിന്ന് ജില്ലയിലേക്ക് സ്വീകരിക്കുന്നു
മലപ്പുറം
തൃശൂരില്‍ ബുധനാഴ്ച ആരംഭിക്കുന്ന ഡിവൈഎഫ്ഐ 16–ാമത് സംസ്ഥാന സമ്മേളനത്തിന്റെ പതാകജാഥയ്ക്ക് ജില്ലയില്‍ ആവേശ്വോജ്വല സ്വീകരണം. തിങ്കള്‍ വൈകിട്ട് അതിർത്തിയായ അരീക്കോട് വാലില്ലാപ്പുഴയിൽനിന്ന് ജില്ലയിലേക്ക് സ്വീകരിച്ചു. വാദ്യമേളങ്ങളും മുത്തുക്കുടകളും കരിമരുന്നും അകമ്പടിയായി.
ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി കെ പി അനിൽ, കർഷക സംഘം ജില്ലാ പ്രസിഡന്റ് വി എം ഷൗക്കത്ത്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, പ്രസിഡന്റ് പി ഷബീർ, ട്രഷറർ തേജസ് കെ ജയൻ, എൻ കെ ഷൗക്കത്തലി, കെ ഭാസ്കരൻ എന്നിവർ നേതൃത്വം നല്‍കി. സംസ്ഥാന ട്രഷറര്‍ എസ് ആര്‍ അരുണ്‍ബാബു ക്യാപ്റ്റനും കേന്ദ്രകമ്മിറ്റിയംഗം എം വിജിന്‍ എംഎല്‍എ മാനേജറും ആര്‍ ശ്യാമ, എല്‍ ജി ലജീഷ് എന്നിവര്‍ അംഗങ്ങളുമായ ജാഥ ഞായറാഴ്ച കണ്ണൂര്‍ കൂത്തുപറമ്പിലെ രക്തസാക്ഷി സ്തൂപത്തില്‍നിന്നാണ് പ്രയാണം ആരംഭിച്ചത്.
അരീക്കോട് മമത ജങ്ഷനിൽ നൽകിയ സ്വീകരണത്തില്‍ ബ്ലോക്ക് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷനായി. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ ജാഥയ്ക്ക് മഞ്ചേരി ടൗണിൽ സ്വീകരണം നൽകി. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദലി ശിഹാബ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശ്രീജേഷ്, സി നീതു, ഇ അഫ്സൽ, എൻ എം ഷഫീഖ്, ഇ ലിനീഷ്, പി സൈഫുദ്ദീൻ, പി രതീഷ്, അഡ്വ. ഫിറോസ് ബാബു, അഡ്വ. ബേനസീർ, സി വിബിൻ എന്നിവർ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ മഞ്ചേരിയിൽനിന്ന് പുറപ്പെടുന്ന ജാഥയ്ക്ക് രാവിലെ ഒമ്പതിന് പെരിന്തൽമണ്ണയിൽ സ്വീകരണം നൽകും. ജില്ലാ അതിർത്തിയായ പുലാമന്തോളിൽനിന്ന് പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും.








0 comments