print edition കെഎസ്ആർടിസി പുറത്താക്കിയ ഡ്രൈവർക്ക് നിയമസഭയിൽ നിയമനം; 20 താൽക്കാലിക ജീവനക്കാരെ പുറത്താക്കി

തിരുവനന്തപുരം: അപകടകരവും നിയമവിരുദ്ധവുമായി ബസ് ഓടിച്ചതിന് കെഎസ്ആർടിസി പുറത്താക്കിയ താൽക്കാലിക ഡ്രൈവർ എൽ എച്ച് യദുവിന് നിയമസഭയിൽ നിയമനം. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ട് നിയമസഭയിലെ ബസ് ഡ്രൈവറായാണ് നിയമിച്ചത്.
അതേസമയം, വർഷങ്ങളായി നിയമസഭയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഇരുപതോളം താൽക്കാലിക ജീവനക്കാരെ മുന്നറിയിപ്പുമില്ലാതെ പുറത്താക്കി.
2025 ഏപ്രിൽ 28ന് യദു തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് ബസ് ഓടിക്കുന്നതിനിടയിൽ ആറുമണിക്കൂറിലധികം ഇയർ ഫോൺ ഉപയോഗിച്ച് സംസാരിക്കുന്നത് പിടിക്കപ്പെട്ടിരുന്നു.
ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി കോൾ ഡീറ്റെയ്‌ൽസ് അടക്കമുള്ള റിപ്പോർട്ട് കെഎസ്‌ആർടിസി സിഎംഡിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. അപകടകരമായി ബസോടിച്ചതും അശ്ലീല ആംഗ്യം കാണിച്ചതും അന്നത്തെ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തിരുന്നു.
ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിനും ആര്യ രാജേന്ദ്രനുമെതിരെ യദു നിരന്തരം അപവാദ പ്രചാരണങ്ങൾ നടത്തി. ഇതിനുള്ള പ്രത്യുപകാരമായാണ് ഇപ്പോഴത്തെ നിയമനമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ താൽക്കാലിക ജീവനക്കാരെ രാഷ്ട്രീയം നോക്കി പിരിച്ചുവിട്ടിട്ടില്ല.










0 comments