കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ സജീവം; എല്ലായിടത്തും കുറഞ്ഞചെലവിൽ താമസസൗകര്യം

സുനീഷ് ജോ
Published on Mar 15, 2025, 11:23 PM | 1 min read
തിരുവനന്തപുരം
: വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്‌ആർടിസി. സ്വകാര്യ സംരംഭകരുമായി ചേർന്ന് ലോഡ്‌ജുകളും ഹോം സ്‌റ്റേ–-ഡോർമിറ്ററി സംവിധാനവും ഉപയോഗിക്കാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. ബജറ്റ് ടൂറിസം സെല്ലാണ് നേതൃത്വം നൽകുക. താൽപ്പര്യമുള്ളവരുമായി കരാറുണ്ടാക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ സൗകര്യവും പ്രയോജനപ്പെടുത്തും.
ബജറ്റ് സ്‌റ്റേ പദ്ധതിയിൽ രണ്ടുദിവസത്തേക്ക് ആയിരിക്കും താമസസൗകര്യം.
നിലവിൽ മറയൂർ, നെല്ലിയാമ്പതി, വാഗമൺ, ബത്തേരി എന്നിവിടങ്ങളിൽ ബജറ്റ് സ്‌റ്റേ ഒരുക്കുന്നതിനൊപ്പം സ്ലീപ്പർ സൗകര്യവുമുണ്ട്. ഇത് വിപുലീകരിച്ചാണ് പദ്ധതി.
ഊട്ടി, കൊടൈക്കനാൽ, മൈസൂരു, ധനുഷ്‌ക്കോടി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് പുതുതായി ടൂർ ആരംഭിക്കും. ഐആർസിടിസിയുമായി ചേർന്ന് ഓൾ ഇന്ത്യ ടൂർ പാക്കേജുകൾ നടത്താനുള്ള കരാർ അന്തിമഘട്ടത്തിലാണ്. ബജറ്റ് ടൂറിസത്തിന് മാത്രമായി കെഎസ്‌ആർടിസി വെബ്‌സൈറ്റ് തയ്യാറാക്കും. ഇതിലൂടെ ബുക്കിങ് സൗകര്യവും ഒരുക്കും.
2021 നവംബർ ഒന്നുമുതൽ ആരംഭിച്ച ബജറ്റ് ടൂറിസം നിലവിൽ പ്രതിമാസം 525 ട്രിപ്പുകൾ നടത്തുന്നു.
ഏപ്രിൽ, മെയ് മാസങ്ങളിലായി കേരളത്തിനകത്തെ പ്രധാന വിനോസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രകളുടെ ഷെഡ്യൂളുകളായി.
ചെലവ് കുറയ്‌ക്കാൻ നിർദേശം ക്ഷണിച്ച് കെഎസ്‌ആർടിസി
സിഎംഡി
തിരുവനന്തപുരം
കെഎസ്‌ആർടിസിയിൽ ദൈനംദിന ചെലവ് കുറയ്ക്കുന്നതിന് നിർദേശം ക്ഷണിച്ച് സിഎംഡി പി എസ് പ്രമോജ് ശങ്കർ. ദൈനംദിന ചെലവും യൂണിറ്റുകളിലെയും വർക്ക്ഷോപ്പുകളിലെയും ചെലവും കുറയ്ക്കുന്നതിന് ക്രിയാത്മക നിർദേശമാണ് സിഎംഡി തൊഴിലാളി യൂണിയനുകളോടും ജീവനക്കാരോടും തേടിയത്.
ഏപ്രിൽ ഒന്നുമുതൽ ശമ്പളം ഒറ്റത്തവണയായി നൽകാനും തീരുമാനിച്ചു.എസ്‌ബിഐയിൽനിന്ന് വായ്പയെടുത്താണ് ശമ്പളം നൽകുന്നത്. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനും ചെലവ് കുറയ്‌ക്കാനും വിവിധ നടപടി സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് നിർദേശം ക്ഷണിച്ചത്.








0 comments