പവർകട്ടിൽ സഹികെട്ട് വിളിച്ചപ്പോൾ അസഭ്യവർഷം; കെഎസ്ഇബി ഉദ്യോഗസ്ഥനെതിരെ പരാതി

കൊച്ചി: ഒരു മുന്നറിയിപ്പുമില്ലാതെ തോന്നുംപടി തുടരുന്ന വൈദ്യുതി മുടക്കത്തിൽ പരാതിപ്പെട്ട യുവാവിനെതിരെ അസഭ്യവർഷം നടത്തി കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയർ. എറണാകുളം ചെല്ലാനം മേഖലയിലെ തുടർച്ചയായ വൈദ്യുതി മുടക്കം പരാതിപ്പെട്ട ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ലാൽസണിനോടാണ് ഉദ്യോഗസ്ഥ് മോശമായി പെരുമാറിയത്.
ബുധനാഴ്ച വൈകുന്നേരം 6.45 മുതൽ മൂന്ന് തവണ പ്രദേശത്ത് വൈദ്യുതി മുടങ്ങി. 8.40ന് കറന്റ് പോയിട്ട് ഒരു മണിക്കൂറിലേറെ കഴിഞ്ഞിട്ടും വന്നില്ല. തുടർന്നാണ് കണ്ണമായി കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയറുടെ ഔദ്യോഗിക നമ്പരായ 9496008768ലേക്ക് ലാൽസൺ വിളിച്ചത്. പവർകട്ട് മൂലം കുട്ടികളുൾപ്പെടെ ചൂടിൽ വെന്തുരുകയാണെന്നും ജീവിക്കാൻപോലും പറ്റുന്നില്ലെന്നും പരാതിപ്പെട്ടു. എന്നാൽ, "ജീവിക്കാൻ പറ്റുന്നിടത്ത് പോടാ" എന്നും തുടർന്ന് അസഭ്യവാക്കുകളാണ് ഉദ്യോഗസ്ഥൻ തിരിച്ചുപറഞ്ഞത്. തുടർന്ന് വീണ്ടും ലാൽസൺ വിളിച്ചപ്പോഴും പറഞ്ഞത് തിരുത്താൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല. പോയി പരാതി കൊടുക്ക് എന്നായിരുന്നു മറുപടി.
നേരത്തെ, പവർകട്ടിൽ പരാതി അറിയിക്കാനായി കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചയാൾക്ക് വൈദ്യുതിമന്ത്രിയുടെ നമ്പർ നൽകിയത് വാർത്തയായിരുന്നു. കറന്റ് എപ്പോൾ വരുമെന്ന് അറിയാൻ മന്ത്രിയെ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് ജീവനക്കാർ പരാതിക്കാരന് മന്ത്രിയുടെ നമ്പർ നൽകുകയായിരുന്നു. സംഭവത്തിൽ, തന്റെ നമ്പർ നൽകിയ ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാൻ ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് മന്ത്രി.
അതേസമയം, ഒരു ദിവസം തുടർച്ചയായി മൂന്നും നാലും തവണ പവർ കട്ട് ഉണ്ടാകുന്നതിൽ ജനങ്ങൾ സഹകരിക്കണമെന്നും തനിക്ക് അത്ഭുതമൊന്നും കാണിക്കാനാകില്ലെന്നുമായിരുന്നു വൈദ്യുതിമന്ത്രിയുടെ പ്രതികരണം.










0 comments