മഴക്കെടുതി സഹായമില്ല; കർഷകരെയും പറ്റിച്ചു
നഷ്‌ടം കണക്കാക്കാൻ പുതിയ സമിതിയുമായി കൃഷിവകുപ്പ്

സ്വന്തം ലേഖിക
Published on Sep 10, 2026, 12:05 AM | 1 min read
പത്തനംതിട്ട
കനത്ത പ്രളയത്തിൽ 12 കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായ ജില്ലയിലെ കർഷകർക്ക് ഒരു രൂപ പോലും സാമ്പത്തികസഹായം അനുവദിക്കാതെ കൃഷിവകുപ്പ്. ജില്ലയുടെ മലയോര, അപ്പർ കുട്ടനാട് മേഖലകളെയാകെ ബാധിച്ച പ്രളയത്തിന് 40 ദിവസം പിന്നിട്ടിട്ടും സഹായം ലഭിച്ചിട്ടില്ല.
ജില്ലാ തലത്തിലുള്ള നഷ്‌ടം കൃഷിവകുപ്പ് കണക്കാക്കിയിട്ടും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് കിട്ടിയില്ലെന്ന വാദമുന്നയിച്ചാണ് സഹായം വൈകിപ്പിക്കുന്നത്. ഇതിനിടെ വീണ്ടും കൃഷിനഷ്‌ടം കണക്കാക്കാൻ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി അധ്യക്ഷനായി പ്രത്യേക ടാസ്ക് ഫോഴ്‌സിനും വകുപ്പ് രൂപം നൽകി. സംസ്ഥാനത്തുണ്ടായ കൃഷിനാശനഷ്ടം കണക്കാക്കി പുനഃകൃഷി ആസൂത്രണം ചെയ്യാനാണ് സമിതിയെന്നാണ് ഉത്തരവ്. അടിയന്തരമായി നൽകേണ്ട സഹായം വൈകുന്നതിനിടെയാണ് പുതിയ സമിതി രൂപീകരണം. ഇനി ഇൗ സമിതിയുടെ സന്ദർശനവും തുടർന്നുള്ള റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ സഹായം ലഭ്യമാകുകയുള്ളോ എന്ന ആശങ്കയിലാണ് കർഷകർ.
കൃഷി അഡീഷണൽ ഡയറക്ടർ (വിള), കൃഷി അഡീഷണൽ ഡയറക്ടർ (പ്ലാനിങ്), ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ (ക്രഡിറ്റ്), തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ മണ്ണ്- – ജലസംരക്ഷണ ഓഫീസർ, ജില്ലാ മജിസ്ട്രേറ്റ് /ഡെപ്യൂട്ടി കലക്ടർ, കൃഷി വിജ്ഞാനകേന്ദ്രം/കേരള കാർഷിക സർവകലാശാല പ്രതിനിധി, പുഞ്ച സ്പെഷ്യൽ ഓഫീസർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ (സാങ്കേതിക വിഭാഗം) എന്നിവരും സമിതിയിൽ അംഗങ്ങളാണ്. ജില്ലയിൽ എട്ടുദിവസത്തിൽ 407.36 ഹെക്‌ടർ ഭൂമിയിലെ 12.74 കോടി രൂപയുടെ കൃഷിയാണ് വെള്ളത്തിലായത്. എട്ട് ബ്ലോക്കുകളിൽ 7,560 കർഷകരെ മഴ ബാധിച്ചു. പുല്ലാട് ബ്ലോക്കിലാണ് കൂടുതൽ നഷ്‌ടം, -3.9 കോടി രൂപ. ഏത്തവാഴ, പച്ചക്കറി, റബർ, കിഴങ്ങുവർഗങ്ങൾ തുടങ്ങി എല്ലാ മേഖലകളിലെയും കർഷകരെയും മഴ ബാധിച്ചിരുന്നു.
Highlights: സഹായം ഇനിയും വൈകും
ജില്ലയിൽ ഏഴായിരത്തിലധികം കർഷകർക്ക് കോടിക്കണക്കിന് രൂപയുടെ കൃഷിനഷ്‌ടം










0 comments