നാല് എംപിമാർ ഉൾപ്പെടെ പ്രസിഡന്റാകാൻ കുപ്പായം തുന്നിക്കഴിഞ്ഞു
print edition പകരക്കാരനാകാൻ കടുത്ത മത്സരം ; സണ്ണി ജോസഫ് തുടർന്നേക്കും

തിരുവനന്തപുരം
സണ്ണിജോസഫ് മത്സരിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ താൽകാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനം വഹിക്കാൻ നേതാക്കൾ കൂട്ടത്തോടെ രംഗത്ത്. നാല് എംപി മാർ ഉൾപ്പെടെ സ്ഥാനത്തിന് അർഹത ഉന്നയിച്ചതോടെ സണ്ണി ജോസഫിനെ മാറ്റേണ്ടതില്ലെന്ന ധാരണയിലാണ് ഹൈക്കമാൻഡ്.
താൽകാലിക പ്രസിഡന്റ് സ്ഥാനത്തേക്ക് ഷാഫി പറമ്പിലിന്റെ പേര് ആണ് ഒരു വിഭാഗം ഉയർത്തിക്കൊണ്ടുവന്നതും സജീവമായി നിലനിന്നതും. വി ഡി സതീശനെ എതിർക്കുന്ന വിഭാഗത്തിന്റെ തലവനായതിനാൽ, ഷാഫി വരുന്നതിൽ വേണുഗോപാലിന് എതിർപ്പില്ല. പക്ഷെ, ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് തന്നെ പ്രസിഡന്റ് വേണമെന്ന ആവശ്യവും ശക്തമാണ്. ബെന്നി ബെഹന്നാനെ ചില ഗ്രൂപ്പുകാർക്ക് താൽപര്യവുമില്ല. കൊടിക്കുന്നില്‍ സുരേഷും രംഗത്തുണ്ടെങ്കിലും ഹൈക്കമാൻഡിൽ നിന്നോ കേരളത്തിലെ ഗ്രൂപ്പുകളിൽ നിന്നോ പിന്തുണയില്ല. എം കെ രാഘവൻ എംപി യുടെ പേരും ചലർ ഉയർത്തുന്നുണ്ട്.
കെ സി വേണുഗോപാലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സണ്ണി തുടരുന്നതാണ് നല്ലതെന്നതിനാൽ മറിച്ചൊരു തീരുമാനമുണ്ടായേക്കില്ല. സ്ഥാനാർഥി നിർണയമടക്കം സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രസിഡന്റിന് നിർണായക പങ്കുണ്ട്. ഇൗ ഘട്ടത്തിൽ സണ്ണിയെ മത്സരിക്കാൻ അനുവദിച്ചുകൊണ്ട് തന്നെ തുടരാൻ അനുവദിച്ചേക്കും. മുൻപ് രമേശ് ചെന്നിത്തല പ്രസിഡന്റായിരിക്കെയാണ് ഹരിപ്പാട് മത്സരിച്ചതെന്നും ഇവർ വാദിക്കുന്നു.
അതേസമയം, സണ്ണിയെ തുടരാൻ അനുവദിക്കുന്നത് ശരിയല്ലെന്ന് വാദിക്കുന്നവരിൽ പ്രമുഖരായ നേതാക്കളുൾപ്പെടെയുണ്ട്. തെരഞ്ഞെടുപ്പ് നയിക്കേണ്ട നേതാവ് തന്നെ മത്സരിക്കാൻ പോയാൽ സംഘടനയെ ഏകോപിപ്പിക്കലും പാർടിയെ ചലിപ്പിക്കുന്നതും അവതാളത്തിലാകുമെന്ന് താൽകാലിക അധ്യക്ഷനെ വയ്ക്കണമെന്ന് വാദിക്കുന്നവർ പറയുന്നു . ഒഴിഞ്ഞ് നിന്നാൽ പിന്നീട് സ്ഥാനം തിരിച്ചുപിടിക്കൽ എളുപ്പമാകില്ലെന്ന തിരിച്ചറിവ് സണ്ണിക്കുമുണ്ട്.










0 comments