print edition കെപിസിസി പ്രസിഡന്റ് സ്ഥാനം; കടുപ്പിച്ച് കൊടിക്കുന്നിൽ, സതീശന്റെ പിന്തുണ

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റായി ആരെ പരിഗണിച്ചാലും വലിയ കലാപം കോൺഗ്രസിലുയരുമെന്ന് ഭയപ്പെട്ട് ഹൈക്കമാൻഡ്. ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള കൊടിക്കുന്നിൽ സുരേഷ്, തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കടുത്ത നിലപാടെടുത്തുവെന്നാണ് സൂചന. ആരെ തെരഞ്ഞെടുത്താലും വലിയ പൊട്ടിത്തെറിയും രാജിയുമുണ്ടാകുമെന്നാണ് നേതൃത്വം ഭയപ്പെടുന്നത്.
കെ സി വേണുഗോപാലുമായി ബുധനാഴ്‌ച ഡൽഹിയിൽ എത്തി മുഖ്യമന്ത്രി വി ഡി സതീശൻ ചർച്ച നടത്തി. മന്ത്രി രമേശ് ചെന്നിത്തലയും ചർച്ചയ്ക്ക് എത്തിയിട്ടുണ്ട്. പ്രവർത്തകസമിതി യോഗവും കെപിസിസി പ്രസിഡന്റ് പ്രഖ്യാപനവുമാണ് മുഖ്യ അജൻഡ. കെപിസിസി പ്രസിഡന്റ് ചർച്ച നടക്കുമ്പോഴൊക്കെ കൊടിക്കുന്നിലിന്റെ പേര് കേൾക്കുമെങ്കിലും പ്രഖ്യാപനം വരുമ്പോൾ പേര് ഉണ്ടാകാറില്ല. അവഗണന സഹിച്ച് ഇനി മുന്നോട്ട് പോകാനാകില്ലെന്ന് എഐസിസി നേതൃത്വത്തെ കൊടിക്കുന്നിൽ അറിയിച്ചു. പിന്തുണയ്ക്കായി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്.
സർക്കാരിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നയാളെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാട്. ഇതും കൊടിക്കുന്നിലിന് അനുകൂലമാണ്. കെ സി വേണുഗോപാലിന്റെ പിന്തുണ ഷാഫി പറമ്പിലിനും മാത്യു കുഴൽനാടനുമാണെന്നാണ് വാർത്തകൾ. രാഹുൽ ഗാന്ധിയുടെ പിന്തുണയും നിർണായകമാകും.
നിലവിൽ ഹൈക്കമാൻഡിനുമുന്നിൽ, കൊടിക്കുന്നിലിന്റെ പേര് വി എം സുധീരനും ജോസഫ് വാഴയ്ക്കന്റെ പേര് രമേശ് ചെന്നിത്തലയുമാണ് നൽകിയത്. ഇതു കൂടാതെ, സജീവമായി പരിഗണിക്കുന്നത് ബെന്നി ബെഹ്‌നാൻ, ആന്റോ ആന്റണി എന്നിവരെയാണ്.








0 comments