print edition മുഴുവൻ സമയ പ്രസിഡന്റിലേക്ക് വീണ്ടും; കെപിസിസി പുനഃസംഘടന ചർച്ച നീളും


സി കെ ദിനേശ്
Published on Aug 22, 2026, 01:13 AM | 1 min read
തിരുവനന്തപുരം: എംപിമാരുടെ രാജിഭീഷണിയും മുഴുവൻ സമയ പ്രസിഡന്റ് വേണമെന്ന മുതിർന്ന നേതാക്കളുടെ അഭിപ്രായവും വന്നതോടെ കുഴഞ്ഞുമറിഞ്ഞ് കെപിസിസി പ്രസിഡന്റ് ചർച്ച. രമേശ് ചെന്നിത്തല ഡൽഹിയിൽ തങ്ങി ഹൈക്കമാൻഡ് നേതാക്കളെ കണ്ടത് വഴിത്തിരിവായി.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവരോട് ചെന്നിത്തല ആവശ്യപ്പെട്ടത് മുഴുവൻ സമയ പ്രസിഡന്റിനെ വേണമെന്നാണ്. കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും അതിനൊപ്പമാണ്. മറ്റ് മുൻ കെപിസിസി പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരെ കണ്ട് ചർച്ച നടത്തി സെപ്തംബർ ആദ്യം തീരുമാനമുണ്ടാക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശിച്ചത്.
ജോസഫ് വാഴയ്-ക്കനാണ് ചെന്നിത്തലയുടെ പിന്തുണ. എംപിയോ എംഎൽഎയോ ആയാലും പ്രശ്നമില്ലെന്നും കഴിവാണ് നോക്കേണ്ടതെന്നുമാണ് കെ സി വേണുഗോപാലിനൊപ്പമുള്ളവരുടെ വാദം.
ഷാഫി പറമ്പിലിനെയും മാത്യു കുഴൽനാടനെയും കാര്യമായി പരിഗണിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ നാല് എംപിമാർ രാജിയടക്കം കടുത്ത തീരുമാനമെടുക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ദളിത് പരിഗണന മുൻനിർത്തി തന്നെ പ്രസിഡന്റാക്കണമെന്ന ശക്തമായ നിലപാടിലാണ് കൊടിക്കുന്നിൽ സുരേഷ്. വി എം സുധീരന്റെ പിന്തുണയുമുണ്ട്. ബെന്നി ബെഹ്‌നാൻ, ആന്റോ ആന്റണി, അടൂർ പ്രകാശ് തുടങ്ങിയവരുടെ പേരുകളും സജീവമാണ്.
സർക്കാരുമായി സഹകരിച്ചുപോകുന്ന പ്രസിഡന്റ് എന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ തന്ത്രപരമായ നീക്കം ഷാഫിക്കും കുഴൽനാടനും എതിരാണ്. സർക്കാരുമായി ഏറ്റുമുട്ടുന്നയാളെ വച്ച് പരീക്ഷിക്കാൻ ഹൈക്കമാൻഡും തയ്യാറല്ല.
പക്ഷെ, വേണുഗോപാലിന്റെ സമ്മതം ആവശ്യവുമാണ്. ഇൗ പ്രതിസന്ധികളാണ് പ്രസിഡന്റ് ചർച്ച തന്നെ വഴിമുട്ടിച്ചത്.










0 comments