print edition കെപിസിസി പ്രസിഡന്റ് കസേരയ്‌ക്കായി നേതാക്കളുടെ നിർണായക നീക്കം

പ്രത്യേക ലേഖകൻ
Published on Aug 09, 2026, 01:30 AM | 1 min read
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കാനാകാതെ ഹൈക്കമാൻഡ് കുഴയുന്പോൾ കസേര പിടിക്കാൻ നിർണായക നീക്കവുമായി നേതാക്കൾ. തുടരാനാകില്ലെന്ന് നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫും മന്ത്രിമാരായ മറ്റ് ഭാരവാഹികളും നേതൃത്വത്തെ അറിയിച്ചിരുന്നു. നേതൃത്വമില്ലാത്തത് പാർടിയെയും സർക്കാർ തീരുമാനങ്ങളെയും ബാധിച്ചെന്ന പരാതിയാണ് പ്രവർത്തകർക്ക്.
പാർലമെന്റ് സമ്മേളനം 13ന് അവസാനിച്ചശേഷം പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണ് നീക്കം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി ഞായറാഴ്‌ച തിരുവനന്തപുരത്ത് ചർച്ച പുനരാരംഭിക്കും. മുൻ പ്രസിഡന്റുമാരെയുൾപ്പെടെ കാണും. പ്രസിഡന്റ് സ്ഥാനത്തേക്ക് ഷാഫി പറമ്പിലിന്റെ പേരാണ് സജീവമെന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നു. മാത്യു കുഴൽനാടൻ പ്രസിഡന്റാകാനുള്ള താൽപ്പര്യം ഡൽഹിയിലെത്തി കെ സി വേണുഗോപാലിനെ വീണ്ടും അറിയിച്ചു. തെരഞ്ഞെടുപ്പിൽ കൂടുതൽ സഹായിച്ച ന്യൂനപക്ഷ സമുദായാംഗങ്ങൾക്കാണ് മുൻഗണന എന്നാണ് നേതാക്കൾ നൽകുന്ന സൂചന. തലമുറമാറ്റം വേണമെന്ന നിലപാടിലാണ് രാഹുൽ ഗാന്ധിയും.
ഷാഫിയും കുഴൽനാടനും രംഗത്തുണ്ടെങ്കിലും തനിക്കോ സർക്കാരിനോ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രസിഡന്റ് വരരുതെന്ന വി ഡി സതീശന്റെ നിലപാട് ഇവർക്ക് വിനയാകാനിടയുണ്ട്. കെ സി വേണുഗോപാൽ ലക്ഷ്യമിടുന്നത് സതീശനെതിരെ പൊരുതിനിൽക്കാൻ ശേഷിയുള്ളവരെയാണ്. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹ്‌നാൻ, ജോസഫ് വാഴയ്ക്കൻ, ആന്റോ ആന്റണി തുടങ്ങി നേതാക്കളും പലവഴിക്ക് പിടിമുറുക്കിയിട്ടുണ്ട്.










0 comments