print edition കരാർ ജീവനക്കാരിക്കുനേരെ ലൈംഗികാതിക്രമം; കെപിസിസി അംഗം ഒളിവിലെന്ന് പൊലീസ്

താമരശേരി: കരാർ ജീവനക്കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കെപിസിസി അംഗത്തിനെതിരെ കേസെടുത്തിട്ടും പിടികൂടാതെ പൊലീസ്. താമരശേരി മുൻ പഞ്ചായത്ത് പ്രസിഡന്റായ എ അരവിന്ദനെതിരെ താമരശേരി പൊലീസ് കേസെടുത്തിട്ടും കോൺഗ്രസ് നേതാക്കളുടെ സമ്മർദത്തിനുവഴങ്ങി പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.
പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കുംവരെ അറസ്‌റ്റ് നീട്ടാൻ പൊലീസ് അറസ്‌റ്റ് നീട്ടുന്നുവെന്നാണ് ആരോപണം. പൊലീസിന്റെ ഒത്തുകളിക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നു. വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
താമരശേരി പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ കരാർ ജീവനക്കാരിയുടെ പരാതിയിലാണ് അരവിന്ദനെതിരെ ലൈംഗികാതിക്രമം, മാനഭംഗശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കരാർ പുതുക്കാൻ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
അതിക്രമം നേരിട്ട യുവതി താമരശേരിയിലെ യൂത്ത്‌കോൺഗ്രസ് ഭാരവാഹിയും പഞ്ചായത്തംഗവുമായ യുവതിയോടൊപ്പമെത്തിയാണ് താമരശേരി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. ഇതിനിടയിൽ പരാതിക്കാരിയായ യുവതിയെ കേസ് പിൻവലിപ്പിക്കാനും മറ്റും കോൺഗ്രസിലെ നേതാക്കൾ ഇടപെടുന്നുണ്ടെന്നാണ് വിവരം.
പ്രതിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിഷേയൻ ഉൾപ്പടെ വിവിധ സംഘടനകൾ രംഗത്തുണ്ട്. പ്രതിയെ സംരക്ഷിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു.










0 comments