അടി തുടരുന്നു; കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതല ഹൈബി ഈഡൻ ഒഴിയുന്നു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് അധികാരത്തിനായി തുടരുന്ന കോൺഗ്രസിലെ പോര് പുതിയ തലത്തിലേക്ക്. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ നിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ കത്ത് നൽകി. മുതിർന്ന നേതാക്കളെ അധിക്ഷേപിച്ചുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് ചുമതലയൊഴിയാൻ ഹൈബി ഈഡൻ തീരുമാനിച്ചതെന്നാണ് വിവരം. ഹൈബിയുടെ കത്തിൽ കെപിസിസി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
സാങ്കൽപ്പിക മുഖ്യമന്ത്രി കസേരയ്‌ക്ക് അവകാശവാദമുന്നയിക്കാൻ രമേശ് ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനും വി ഡി സതീശനും വേണ്ടി ഡിജിറ്റൽ മീഡിയ സെല്ലിലെ ഭാരവാഹികൾ ചേരിതിരിഞ്ഞ് സൈബർ പോരിന്റെ ഭാഗമായിരുന്നു. പാരമ്പര്യംകൊണ്ടും സമരചരിത്രംകൊണ്ടും നേതൃസ്ഥാനത്തേയ്‌ക്ക് ചെന്നിത്തല യോഗ്യനാണെന്ന് സ്ഥാപിക്കാൻ പഴയ ചിത്രങ്ങൾ സഹിതം പ്രചാരണമാരംഭിച്ചു. വിദ്യാർഥി, യൂത്ത് കോൺഗ്രസ് നേതാവായിരിക്കെത്തന്നെ ദേശീയ തലത്തിൽ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നെന്നും ഇന്ദിര, രാജീവ് തുടങ്ങിയവരോടെല്ലാം അടുപ്പമുണ്ടായിരുന്നു എന്നുമാണ് പ്രചാരണം.
അതിനിടെ, ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നയാളെ മാത്രമേ പരിഗണിക്കാവൂ എന്ന ഒളിയമ്പുമായി അജയ് തറയിലും രംഗത്തെത്തി. വാൽപ്പാറയിൽ അധ്യാപകരുടെ ദുരന്തവും വെടിക്കെട്ടപകടവും കാരണം കുറച്ചുദിവസമായി ‘കോൺഗ്രസ് മുഖ്യമന്ത്രി’ ചർച്ചയ്ക്ക് കാര്യമായ വാർത്താ പ്രാധാന്യം കിട്ടിയിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് രാഷ്‌ട്രീയകാര്യ സമിതിയംഗവും കടുത്ത കെ സി വേണുഗോപാൽ പക്ഷക്കാരനുമായ അജയ് തറയിൽ വിഷയം വീണ്ടും സജീവമാക്കിയത്.
എന്റെ സ്വപ്‌നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെ ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ ‘ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നവനും ഒരിറ്റ് വെള്ളമെങ്കിലും ജലപീരങ്കിയിൽനിന്ന് ശരീരത്തിൽ പതിച്ചവനുമാകണം. താഴെത്തട്ടിലുള്ള പ്രവർത്തകരെ മാന്യമായി പരിഗണിക്കുന്നവനാകണം’ എന്ന് കൃത്യമായ സൂചനയും നൽകിയിട്ടുണ്ട്.
ഒന്ന് ഒതുങ്ങിനിന്ന ചർച്ച വീണ്ടും കുത്തിപ്പൊക്കിയത് എന്തിനെന്ന ചോദ്യമാണ് സതീശൻ പക്ഷക്കാർ ഉയർത്തുന്നത്.











0 comments